കോവിഡ് മരണം സംബന്ധിച്ച പരാതികള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

തിരുവനന്തപുരം: കോവിഡ് മരണം സംബന്ധിച്ച പരാതികള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സർക്കാരിന് ഒന്നും മറച്ചു വയ്ക്കാനില്ല. ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. പരാതികള്‍ രേഖാമൂലം അറിയിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതില്‍ പിഴവുകളുണ്ടായിട്ടുണ്ടെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രി വീണ്ടും വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കോവിഡ് മരണം സംബന്ധിച്ച കണക്ക് മനപ്പൂര്‍വം മറച്ചുവെച്ചിട്ടില്ല. കോവിഡ് മരണം അങ്ങനെയല്ലാതെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പരിശോധിക്കും. മെഡിക്കല്‍ കോളജിലേയും ജില്ലകളിലേയും മരണക്കണക്കില്‍ വ്യത്യാസമുണ്ടെങ്കില്‍ അതും പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു.

കോവിഡ് മരണം ആശുപത്രിയില്‍ നിന്ന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

ജനങ്ങള്‍ക്ക് പരമാവധി സഹായം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. മരണസര്‍ട്ടിഫിക്കറ്റിനായി ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യമുണ്ടാവില്ല. ജനങ്ങൾക്ക് സഹായം കിട്ടുന്ന നിലപാട് സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.