കോവിഡ് പ്രൊട്ടോക്കോൾ ഉറപ്പാക്കുന്നതിൽ അലംഭാവം കാണിക്കരുതെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറഞ്ഞതിനെത്തുടര്‍ന്ന് അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചത് പുതിയ പ്രസരണത്തിന് വഴിവയ്ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ആരോഗ്യവകുപ്പിനെഴുതിയ കത്തിലാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി അജയ് ഭല്ല മുന്നറിയിപ്പുനല്‍കിയത്.

കൊവിഡ് അണ്‍ലോക്ക് ആരംഭിച്ചശേഷം വിവിധ സംസ്ഥാനങ്ങളില്‍ മാര്‍ക്കറ്റുകളും കച്ചവടസ്ഥാപനങ്ങളും തുറന്ന സമയമാണ് ഇത്. പലയിടത്തും വലിയ ആള്‍ക്കൂട്ടമുണ്ട്. ഈ സമയത്ത് വിട്ടുവീഴ്ച ചെയ്താല്‍ വലിയ ദുരന്തത്തിന് കാരണമാവും. അതുകൊണ്ട് കൊവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകരുത്. കൊവിഡ് വ്യാപനം തടയുന്ന തരത്തിലുളള പെരുമാറ്റം, പരിശോധ, ട്രാക്കിങ്, ചികില്‍സ, വാക്‌സിനേഷന്‍ എന്നിവയില്‍ ശ്രദ്ധപതിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ കത്തില്‍ പറയുന്നു.

ഡല്‍ഹിയിലെ മാര്‍ക്കറ്റുകളില്‍ ലോക്ക് ഡൗണിനുശേഷം വലിയ ആള്‍ക്കൂട്ടം ദൃശ്യമായതിനെക്കുറിച്ച് ഹൈക്കോടതി മുന്നറിയിപ്പുനല്‍കിയിരുന്നു. നിയമലംഘകര്‍ക്കെതിരേ കടുത്ത നടപടി കൈക്കൊള്ളാനും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി പരാമര്‍ശം വന്ന് അടുത്ത ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലെ അധികാരികള്‍ക്കും കത്തെഴുതിയത്