കോവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍


ജില്ലയില്‍ ഇന്ന് മുതൽ കൂടുതല്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും വാക്‌സിന്‍ വിതരണം ആരംഭിക്കും. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികളായി പ്രവര്‍ത്തിച്ച വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കും സേനാംഗങ്ങള്‍ക്കും പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കുമാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കി വരുന്നത്. വിവിധ പ്രാഥമിക/ സാമൂഹിക/ കുടുംബാരോഗ്യ/നഗരാരോഗ്യകേന്ദ്രങ്ങളിലും താലൂക്ക്/ ജില്ലാ/ ജനറല്‍ ആശുപത്രികളിലുമായി 86 സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും തളിപ്പറമ്പ് ഐഎംഎ ഹാളില്‍ വെച്ചും ഇന്ന് വാക്‌സിന്‍ വിതരണം നടത്തും.

ഇതില്‍ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമേ വാക്സിന്‍ നല്‍കുന്നുള്ളൂ. കൂടാതെ 9 സ്വകാര്യ ആശുപത്രികളും കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായി ലഭിക്കും. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം.
സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്കു പുറമെ, അനാമയ ഹോസ്പിറ്റല്‍, പയ്യന്നൂര്‍, സഭാ ഹോസ്പിറ്റല്‍, പയ്യന്നൂര്‍, സഹകരണ ആശുപത്രി, തലശ്ശേരി, ശ്രീചന്ദ് ഹോസ്പിറ്റല്‍, കണ്ണൂര്‍, ആസ്റ്റര്‍മിംസ്, കണ്ണൂര്‍, ജിംകെയര്‍ ഹോസ്പിറ്റല്‍, കണ്ണൂര്‍, സഹകരണ ആശുപത്രി, പയ്യന്നൂര്‍, മിഷന്‍ ഹോസ്പിറ്റല്‍, തലശ്ശേരി, അമല ഹോസ്പിറ്റല്‍, ഇരിട്ടി, രാജീവ്ഗാന്ധി ഹോസ്പിറ്റല്‍, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലാണ് വാക്‌സിന്‍ ലഭിക്കുക.

വാക്‌സിന്‍ ലഭിക്കുന്നതിനു വേണ്ടി www.cowin.gov.in എന്ന വെബ്‌സൈറ്റു വഴി ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. വ്യക്തികളുടെ താല്പര്യം അനുസരിച്ച് വാക്‌സിന്‍ കേന്ദ്രവും സമയവും തെര ഞ്ഞെടുക്കാം. ഇതുമൂലം വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലുള്ള തിരക്ക് ഒഴിവാക്കാന്‍ കഴിയും. 60 വയസ്സിനു മുകളിലുള്ളവര്‍ പ്രായം തെളിയിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. 45നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ അവരുടെ രോഗം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.

ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. വാക്‌സിന്‍ എടുത്തതിനു ശേഷവും കൈകള്‍ അണുവിമുക്തമാക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും മുഖാവരണം ധരിക്കുന്നതും ഉള്‍പ്പെടെയുള്ള കോവിഡ് മാനഡണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഡിഎംഒ അറിയിച്ചു.