കർഷകരുടെ ട്രാക്ടർ റാലിയിൽ സംഘർഷം

വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടർ മാർച്ച് ഡൽഹിയിൽ പ്രവേശിച്ചു. നൂറുകണക്കിന് ട്രാക്ടറുകളിലായാണ് കർഷകർ മാർച്ച് നടത്തുന്നത്.

സിംഘുവിൽ നിന്ന് തുടങ്ങിയ കര്‍ഷകരുടെ ട്രാക്ടര്‍ റാലി പോലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന് ചെറിയ രീതിയിലുള്ള സംഘര്‍ഷം ഉണ്ടായി. പോലീസ് കര്‍ഷകര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു.

ട്രാക്ടര്‍ റാലി പോലീസ് ബാരിക്കേഡുകള്‍ വച്ച് തടയാന്‍ ശ്രമിക്കുകയായിരുന്നു. ട്രാക്ടര്‍ റാലി റിപ്പബ്ലിക് ദിന പരേഡിന് ശേഷം ആരംഭിക്കണമെന്നാണ് പോലീസ് അറിയിച്ചിരുന്നത്. എന്നാല്‍ എട്ടുമണിയോടെ റാലി ആരംഭിക്കാന്‍ പോലീസ് അനുവാദം നല്‍കിയെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഇത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ ഒരേസമയം റാലി നടത്തുക. രണ്ട് ലക്ഷം ട്രാക്ടറുകള്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, അതിലും അധികം ട്രാക്ടറുകള്‍ എത്തിയെന്നാണ് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയത്. അതിനാല്‍ തന്നെ, പോലീസ് അംഗീകരിച്ച റൂട്ട് മാപ്പിനേക്കാള്‍ ദൂരം ട്രാക്ടറുകള്‍ക്ക് സഞ്ചരിക്കേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തല്‍.