ചൈനയില്‍ ഐസ്‌ക്രീമിലും കൊറോണ വൈറസ് സാന്നിധ്യം

ബെയ്ജിങ്: ചൈനയിൽ ഐസ്ക്രീമിലും കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. ഇതിനേ തുടർന്ന് ആയിരക്കണക്കിന് ഐസ്ക്രീം പായ്ക്കറ്റുകൾ അധികൃതർ പിടിച്ചെടുത്തു.

ഐസ്ക്രീം നിർമിച്ച കമ്പനിയിലെ ജീവനക്കാരെ ക്വാറന്റീനിലേയ്ക്ക് മാറ്റുകയും ചെയ്തു.വടക്കൻ ടിയാൻജിൻ മുനിസിപ്പാലിറ്റി പ്രദേശത്ത് നിന്നാണ് ഇത്തരത്തിലുള്ള ആദ്യ സംഭവം റിപ്പോർട്ട് ചെയ്തത്.

താപനില കുറവായതിനാൽ വൈറസ് നിലനിന്നു എന്നാണ് അനുമാനം. രോഗം ബാധിച്ച ഏതെങ്കിലുമൊരു വ്യക്തിയിൽ നിന്നാകാം ഐസ്ക്രീം ബോക്സികളിലേക്ക് വൈറസ് എത്തിയതെന്നാണ് കരുതുന്നത്.

ടിയാൻജിൻ ഡാകിയോഡാവോ ഫുഡ് കമ്പനി നിർമിച്ച ഐസ്ക്രീമുകളുടെ ബാച്ചുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് റപ്പോർട്ടുകൾ.

ഐസ്ക്രീമിന്റെ 2,089 ബോക്സുകൾ കമ്പനി നശിപ്പിച്ചു. എന്നാൽ കമ്പനിയുടെ 4836 ഐസ്ക്രീം ബോക്സുകളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഐസ്ക്രീം വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഇവരോട് അവരുടെ ആരോഗ്യ വിവരങ്ങൾ പങ്കുവെയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ വന്നതോടെ കമ്പനിയിലെ 1600 ഓളം ജീവനക്കാരെ ക്വാറന്റീനിലേയ്ക്ക് മാറ്റുകയും കോവിഡ് പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്തു. ഇവരിൽ 700 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. 962 പേരുടെ പരിശോധനാഫലം പുറത്തുവരാനുണ്ട്.