ജമ്മു കശ്മീരിൽ ബി.ജെ.പി മുനിസിപ്പല്‍ കൗണ്‍സിലറെ തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ബി.ജെ.പി മുനിസിപ്പല്‍ കൗണ്‍സിലറെ തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തി. രാകേഷ് പണ്ഡിറ്റ് എന്നയാളാണ് കൊല്ലപ്പെട്ടത്. ത്രാല്‍ മേഖലയിലെ സുഹൃത്തിന്‍റെ വീട്ടിലായിരിക്കുമ്ബോള്‍ മൂന്ന് തീവ്രവാദികളെത്തി വെടിവെക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

രാകേഷ് പണ്ഡിറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആഷിഖ മുസ്താഖ് എന്നൊരു സ്ത്രീക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുമുണ്ട്. ആശുപത്രിയില്‍ കഴിയുന്ന ഇവരുടെ നില ഗുരുതരമാണ്.

ആക്രമണ ഭീഷണി ഉള്ളതിനാല്‍ കൗണ്‍സിലര്‍ക്ക് സുരക്ഷാ ജീവനക്കാരെ അനുവദിച്ചിരുന്നു. ശ്രീനഗറിലെ ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍, സുരക്ഷാ ജീവനക്കാരെ കൂടാതെ ഇയാള്‍ സുഹൃത്തിന്‍റെ വീട്ടില്‍ വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

2018ലെ തെരഞ്ഞെടുപ്പില്‍ ത്രാലില്‍ നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടയാളാണ് രാകേഷ് പണ്ഡിറ്റ്. നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.