ജോസഫൈന്‍ വനിത കമ്മിഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: വനിതാകമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ രാജിവെച്ചു. പരാതിക്കാരിയോടുളള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടർന്ന് സിപിഎം ആവശ്യപ്പെട്ടതുപ്രകാരമാണ് രാജി. ചാനൽ പരിപാടിക്കിടെ പരാതി പറയാൻ വിളിച്ച സ്ത്രീയോട് വനിതാകമ്മിഷൻ അധ്യക്ഷ, എന്നാ പിന്നെ അനുഭവിച്ചോ എന്ന തരത്തിൽ മോശമായി സംസാരിച്ചെന്ന് പരാതി ഉയർന്നിരുന്നു. തത്സമയ ഫോൺ ഇൻ പരിപാടിയിൽ, ഗാർഹികപീഡനത്തെപ്പറ്റി എറണാകുളം സ്വദേശിനിയായ യുവതി എം.സി. ജോസഫൈനോട് പരാതിപ്പെട്ടിരുന്നു.

പോലീസിൽ പരാതിപ്പെട്ടോയെന്ന് അവർ പരാതിക്കാരിയോട് തിരിച്ചുചോദിച്ചു. ഇല്ലെന്നുപറഞ്ഞ യുവതിയോട് എന്നാ പിന്നെ അനുഭവിച്ചോയെന്നാണ് ജോസഫൈൻ പറഞ്ഞത്. ഈ പ്രതികരണത്തിനെതിരേ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയടക്കം ഇടതുനേതാക്കളും യുവജന സംഘടനകളുമടക്കം രംഗത്തെത്തി.സംഭവം വിവാദമായപ്പോൾ ജോസഫൈൻ ഖേദം പ്രകടിപ്പിച്ചെങ്കിലും പരാതിക്കാരോടുളള ജോസഫൈന്റെ അനുഭാവപൂർണമാല്ലാത്ത പെരുമാറ്റത്തിനെതിരേ നിരവധി വിമർശനങ്ങൾ ഉയർന്നു.