ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും

ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. നാളെ മുതല്‍ മെഡല്‍ പോരാട്ടങ്ങള്‍ ആരംഭിക്കും.

കാണികളില്ലാതെ ആരവമില്ലാതെയാണ് വിശ്വമേള നടക്കുന്നത്. പതിവായി കെങ്കേമമാക്കുന്ന ഉദ്ഘാടന ചടങ്ങിലും ഗ്യാലറികള്‍ ഒഴിഞ്ഞു കിടക്കും. രാഷ്ട്രത്തലവന്‍മാരും പ്രതിനിധികളും സ്‌പോണ്‍സര്‍മാരും ഒളിമ്പിക് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ ആയിരത്തില്‍ താഴെ ആളുകള്‍ക്കാണ് പ്രവേശനം. അറുപതിനായിരത്തോളം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഷിന്‍ജുകുവിലെ ന്യൂ നാഷണല്‍ സ്റ്റേഡിയത്തില്‍ ശൂന്യത നിഴലിക്കുമെന്നുറപ്പാണ്. എന്നിരുന്നാലും പതിവ് ചടങ്ങുകള്‍ക്കൊപ്പം ജപ്പാന്റെ സാംസ്‌കാരിക തനിമ പ്രകടമാക്കുന്നതാകും ഉദ്ഘാടനത്തിലെ കലാപരിപാടികള്‍.

ടോക്യോയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, മംഗോളിയയുടെ പ്രധാനമന്ത്രി എര്‍ഡേന്‍, അമേരിക്കയുടെ പ്രഥമ വനിത ജില്‍ ബൈഡന്‍ തുടങ്ങി പ്രമുഖരുടെ നീണ്ട നിരയെ പ്രതീക്ഷിക്കാം. നാല് മണിക്കൂര്‍ നീളുന്നതാണ് ഉദ്ഘാടന ചടങ്ങ്.

ഗ്രീക്ക് ടീമില്‍ തുടങ്ങി ആതിഥേയരായ ജപ്പാന്റെ സംഘത്തില്‍ എത്തുന്ന മാര്‍ച്ച് പാസ്റ്റില്‍ ഇരുപത്തൊന്നാമതായാണ് ഇന്ത്യ എത്തുന്നത്. ബോക്‌സിംഗ് താരം മേരി കോമും ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗും നയിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ 28 പേര്‍ മാത്രമെ അണിനിരക്കൂ. കൊവിഡ് വ്യാപനത്തിനിടെയിലെ ഒളിമ്പിക്‌സ് നടത്തിപ്പില്‍ രാജ്യമെങ്ങും പ്രതിഷേധം തുടരുകയാണ്. അതേസമയം അമ്പെയ്ത്ത് വനിതാ സിംഗിള്‍ യോഗ്യത മത്സരത്തില്‍ ഇന്ത്യയുടെ ദീപിക കുമാരിയുടെ മത്സരംനടന്നു. ഒന്‍പതാമതായി അവര്‍ ഫിനിഷ് ചെയ്തു.