തനിക്കും കുടുംബത്തിനും നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്ന് സ്വപ്‌ന സുരേഷ്

കൊച്ചി:തനിക്കും കുടുംബത്തിനും നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്.മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശമെന്നും സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

താനും തന്റെ കുടുംബവും ഏതു സമയവും കൊല്ലപ്പെടാം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. അല്ലാത്തപക്ഷം തന്നെ ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ഭീഷണി കോള്‍ ലഭിച്ചെന്ന് കാട്ടി ഡിജിപിക്ക് പരാതി നല്‍കിയതായും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ഇഡിക്ക് മൊഴി നല്‍കുന്നത് തടസ്സപ്പെടുത്താനാണ് ശ്രമമെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.

മരട് അനീഷ് എന്ന ആളുടെ പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. കെ ടി ജലീല്‍ സാര്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് ഭീഷണിപ്പെടുത്തിയയാള്‍ ഫോണില്‍ പറഞ്ഞത്. മുന്‍ മന്ത്രി കെ ടി ജലീലിന്റെ പേര് പറയുന്ന ഭാഗം റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്നും സ്വപ്‌ന പറഞ്ഞു