തുടരന്വേഷണത്തിനു സമയം നീട്ടിനല്‍കില്ലെന്നു ഹൈക്കോടതി

കൊച്ചി: കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച്‌ ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.വെള്ളിയാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് നിര്‍ദേശിച്ച കോടതി തുടരന്വേഷണത്തിനു സമയം നീട്ടിനല്‍കില്ലെന്നു വ്യക്തമാക്കി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അന്വേഷണം അട്ടിമറിക്കുന്നുവെന്ന നടിയുടെ ഭീതി അനാവശ്യമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ പറഞ്ഞു. സര്‍ക്കാര്‍ നടിക്കൊപ്പമാണ്. നടി നിര്‍ദേശിച്ചയാളെയാണ് പ്രോസിക്യൂട്ടറാക്കിയത്. നടിയുമായി ആലോചിച്ച്‌ പുതിയ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കുമെന്നും ഡിജിപി അറിയിച്ചു.

തുടരന്വേഷണത്തിന്റെ സമയം നിശ്ചയിച്ചത് മറ്റൊരു ബെഞ്ചാണെന്നും ഇനി അതു നീട്ടിനല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. നടിയുടെ ആക്ഷേപത്തില്‍ സര്‍ക്കാര്‍ വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

വിചാരണക്കോടതിക്ക് എതിരായ ഹര്‍ജിയിലെ ആക്ഷേപങ്ങളില്‍ വേണ്ടിവന്നാല്‍ റിപ്പോര്‍ട്ട് തേടുമെന്നും ഹൈക്കോടതി അറിയിച്ചു.