നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ കയിലില്ല; ആരോപണങ്ങൾ നിഷേധിച്ച് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്ന ക്രൈംബ്രാഞ്ചിന്റെ ആരോപണം നിഷേധിച്ച് നടൻ ദിലീപ്. തന്റെ കയ്യിൽ ദൃശ്യങ്ങൾ ഇല്ലെന്നും അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്നും ഫോണുകൾ പിടിച്ചെടുക്കാനുള്ള നീക്കം തടയണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടു.

മൂന്ന് മാസം മുമ്പാണ് ഡിജിറ്റൽ തെളിവുകളുടെ പരിശോധനാഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചത്. മുംബൈയിലെ ലാബിൽ നിന്നാണ് എല്ലാ വിവരങ്ങളും ലഭിച്ചതെന്നും ദിലീപ് പറഞ്ഞു. ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് രണ്ട് തവണ തുറന്നെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഇത് സ്ഥിരീകരിക്കുന്ന ഫോറൻസിക് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കും.