നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഫൊറന്‍സിക് പരിശോധനാ ഫലം ക്രൈംബ്രാഞ്ചിനു ലഭിച്ചു.

നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഫൊറന്‍സിക് പരിശോധനാ ഫലം ക്രൈംബ്രാഞ്ചിനു ലഭിച്ചു.ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരം ഫൊറന്‍സിക് ലാബിലാണ് കാര്‍ഡ് പരിശോധിച്ചത്.

മൂന്നു തീയതികളില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്നാണ് പരിശോധനാ ഫലമെന്നാണ് സൂചന. ഈ മൂന്നു തീയതികളിലും ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടാവാം. മെമ്മറി കാര്‍ഡ് മൂന്നു വ്യത്യസ്ത കോടതികളുടെ കസ്റ്റഡിയില്‍ ആയിരുന്ന കാലത്താണ് ഹാഷ് വാല്യൂ മാറിയത് എന്നാണ് അറിയുന്നത്.

2020 ജനുവരി 29ന് കേന്ദ്ര ഫോറന്‍സിക് ലാബ് നല്‍കിയ റിപ്പോര്‍ട്ടും കേസിലെ തുടരന്വേഷണത്തിന് ഇടയാക്കിയ വെളിപ്പെടുത്തലുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന പ്രോസിക്യൂഷന്റെ സംശയം ബലപ്പെടുത്തിയത്. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം വിചാരണ കോടതി നിരസിച്ചതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.