നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യം; പ്രോസിക്യൂഷൻ അപേക്ഷയിൽ ഇന്ന് വീണ്ടും വാദം

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിയിൽ വാദം ഇന്നും തുടരും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെന്നതിനു വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ വിചാരണക്കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ കേസിൽ പ്രതി ചേർത്തതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും.
കേസ് ഡയറി ഉൾപ്പെടെയുള്ള തെളിവുകൾ അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും. പ്രോസിക്യൂഷന്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായെങ്കിലും കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാത്തതിനാൽ പ്രോസിക്യൂഷൻ ഇന്ന് ആദ്യം കേസ് വാദിക്കും. പ്രോസിക്യൂഷന്റെ വാദങ്ങളും തെളിവുകളും പുതിയതല്ലെന്നും നേരത്തെ നിലവിലുണ്ടായിരുന്ന വാദങ്ങൾ മാത്രമാണെന്നും ദിലീപ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

രഹസ്യരേഖകൾ കോടതിയിൽ നിന്ന് ചോർന്നുവെന്ന പ്രോസിക്യൂഷന്റെ ആരോപണത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് പ്രോസിക്യൂഷൻ ഇന്ന് കോടതിയെ അറിയിക്കണം. കേസിന്റെ തുടർ അന്വേഷണത്തിൽ പ്രതികൾ തെളിവ് നശിപ്പിച്ചതായി കണ്ടെത്തിയ കാര്യം അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും. ദിലീപിന്റെ സുഹൃത്ത് ശരത് തെളിവ് നശിപ്പിച്ചെന്നും ശരത്തിനെ പ്രതി ചേർത്തിട്ടുണ്ടെന്നും കണ്ടെത്തിയെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തും.