നെല്ലിയാമ്പതിയിൽ രണ്ട് യുവാക്കൾ കൊക്കയില്‍ വീണു; ഒരാളെ രക്ഷിച്ചു

പാലക്കാട്: നെല്ലിയാമ്പതിയിൽ സീതാര്‍കുണ്ട് വ്യൂപോയിന്റില്‍നിന്നു കൊക്കയില്‍ വീണ യുവാക്കളില്‍ ഒരാളെ രക്ഷിച്ചു. രണ്ടാമനായി തിരച്ചില്‍ തുടരുന്നു. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപ് (22), കോട്ടായി സ്വദേശി രഘുനന്ദന്‍ (22) എന്നിവരാണു കാല്‍വഴുതി വീണത്. ഞായറാഴ്ച വൈകിട്ടു അഞ്ചരയോടെയായിരുന്നു അപകടം.

വിവരമറിഞ്ഞ് ആലത്തൂര്‍ ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. രാത്രി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

വ്യൂപോയിന്റ് സന്ദര്‍ശിക്കുന്നതിനിടെ സന്ദീപിന്റെ കാല്‍വഴുതി. രഘുനന്ദന്‍, സന്ദീപിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും കൊക്കയിലേക്കു വീണതായി പൊലീസ് അറിയിച്ചു.

കൊക്കയില്‍, 50 മീറ്റര്‍ താഴ്ചയില്‍ ഇറങ്ങി പരിശോധിക്കാനായിരുന്നു തീരുമാനം. സീതാര്‍കുണ്ടിനു താഴെ കൊല്ലങ്കോട് വനമേഖലയിലും ഫയര്‍ഫോഴ്‌സും പൊലീസും വനം വകുപ്പും അടങ്ങുന്ന സംഘം തിരച്ചില്‍ നടത്തും.

ബെംഗളൂരുവില്‍ ഐടി കമ്ബനി ജീവനക്കാരാണ്. ഒപ്പം ജോലിചെയ്യുന്ന സുഹൃത്തുക്കളുമൊത്തു നാലുപേരടങ്ങുന്ന സംഘം രണ്ടു ബൈക്കുകളിലാണ് എത്തിയത്