പക്ഷിപ്പനി മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് അപൂര്‍വമായി മാത്രമേ പടരുവെന്ന് ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: പക്ഷിപ്പനി ബാധിച്ച്‌ ഒരാള്‍ മരിച്ചുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി ഐ.സി.എം.ആര്‍. വളരെ അപൂര്‍വമായി മാത്രമേ പക്ഷിപ്പനി മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുവെന്ന് ഐ.സി.എം.ആര്‍ മേധാവി രണ്‍ദീപ് ഗുലേറിയ പറഞ്ഞു. എങ്കിലും രോഗം ബാധിച്ച്‌ മരിച്ച കുട്ടിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്തും. ഈ പ്രദേശത്ത് കോഴിഫാമുകളില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും എയിംസ് ഡയറക്ടര്‍ അറിയിച്ചു.

പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുന്ന സംഭവം അപൂര്‍വമാണ്. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് രോഗം വ്യാപകമായി പടര്‍ന്ന സംഭവം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചില ഫാമിലി ക്ലസ്റ്ററുകളില്‍ രോഗം പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ചെറിയ സമ്ബര്‍ക്കം കൊണ്ട് രോഗം ഒരിക്കലും പടരില്ലെന്ന് എയിംസിലെ ഡോക്ടറായ ഡോ.നീരജ് നിഷാലും വ്യക്തമാക്കി.

ഉയര്‍ന്ന താപനിലയില്‍ ഭക്ഷണം പാചകം ചെയ്യുന്നത് വൈറസ് സാധ്യത ഇല്ലാതാക്കുമെന്നും എയിംസ് അറിയിച്ചു.പക്ഷിപ്പനി ബാധിച്ച്‌ മരണം സംഭവിക്കാനുള്ള സാധ്യത 60 ശതമാനത്തോളമാണ്. 70 ഡിഗ്രി സെല്‍ഷ്യസില്‍ 30 മിനിറ്റ് നേരം ഭക്ഷ്യവസ്തുക്കള്‍ പാചകം ചെയ്താല്‍ പക്ഷിപ്പനിക്ക് കാരണമാവുന്ന വൈറസിനെ ഇല്ലാതാക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.