പട്ടികവര്‍ഗ്ഗ കോളനികളില്‍ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ നടപ്പാക്കണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ജില്ലയിലെ കൊവിഡ് പോസിറ്റിവിറ്റി നിരയ്ക്ക് കുറയ്ക്കുന്നതിന് ക്വാറന്റൈന്‍ ഫലപ്രദമായി നടപ്പാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികവര്‍ഗ്ഗ കോളനികളിലെ മുഴുവന്‍ പേര്‍ക്കും കൊവിഡ് വാക്സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. സി, ഡി കാറ്റഗറിയില്‍പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ കൊവിഡ് വ്യാപനം തടയാനുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളണം. രോഗ പരിശോധനയോട് ആളുകള്‍ക്കുള്ള വിമുഖതയകറ്റാനുള്ള നടപടികളും ഉണ്ടാകണം. ഇതിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ സംബന്ധിച്ചും അദ്ദേഹം വിവരങ്ങളാരാഞ്ഞു.
സി, ഡി വിഭാഗത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രോഗ വ്യാപന നിരക്ക് കുറയ്ക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് യോഗത്തില്‍ അറിയിച്ചു. രോഗ വ്യാപന സാധ്യതാ മേഖലകളില്‍ കണ്ടെയിന്‍മെന്റ് സംവിധാനം കര്‍ക്കശമാക്കും. വാക്സിനേഷന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. കൊവിഡ് മൂന്നാംതരംഗത്തെ നേരിടാന്‍ ജില്ല സുസജ്ജമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം തുടര്‍ന്ന് വരുന്നു. വാക്സിനേഷന്‍ ജനസംഖ്യാനുപാതികമാക്കുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കണക്കെടുത്ത് പട്ടിക തയ്യാറാക്കിയാവും വാക്സിനേഷന്‍ നടത്തുകയെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.