പിതാവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ അഞ്ചുവയസ്സുകാരൻ മരിച്ചു.

ചെന്നൈ: പിതാവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ അഞ്ചുവയസ്സുകാരൻ മരിച്ചു. തഞ്ചാവൂർ ജില്ലയിലെ തിരുവാരൂർ നന്നിലം സ്വദേശി രാംകി (29)യുടെ മകൻ സായ് ശരണാണ് മരിച്ചത്. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ രാംകിയെ പോലീസ് അറസ്റ്റുചെയ്തു.

ആറുവർഷംമുമ്പ് വിവാഹിതനായ ഇയാൾക്ക് രണ്ട് ആൺമക്കളാണ്. ജ്യോതിഷത്തിൽ വിശ്വസിച്ചിരുന്ന രാംകി പതിവായി ജോത്സ്യരെ കണ്ടിരുന്നു. മൂത്തമകനായ സായ് ശരണിനാൽ രാംകിക്ക് ദോഷമുണ്ടായേക്കുമെന്ന് കഴിഞ്ഞയിടെ ഒരു ജോത്സ്യൻ ഗണിച്ചുപറഞ്ഞതായാണ് വിവരം. ഇതേത്തുടർന്ന് പലപ്പോഴായി രാംകി മകനെ ഉപദ്രവിച്ചിരുന്നു. അതേച്ചൊല്ലി ഭാര്യ ഗായത്രിക്കും രാംകിക്കുമിടയിൽ കലഹം പതിവായിരുന്നു. അഞ്ചുദിവസംമുമ്പ് വീണ്ടും വഴക്കുണ്ടായപ്പോൾ രാംകി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്ത് മകന്റെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ സായ് ശരണിനെ ഗായത്രിയും അയൽക്കാരും ചേർന്ന് തഞ്ചാവൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 90 ശതമാനം പൊള്ളലേറ്റ കുട്ടി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. അറസ്റ്റിലായ രാംകിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ മന്നാർഗുഡി ജയിലിലടച്ചു.