പിൻവാതിൽ നിയമനങ്ങൾക്ക് റെഡ് സിഗ്നൽ ഉയർത്തി രാജു നാരായണസ്വാമി

കടുത്ത നിലപാടുകൾക്ക് പേരുകേട്ട മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമി വീണ്ടും കടുത്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സിൽ പിൻവാതിൽ നിയമനത്തിന് ഇത്തവണ ‘ചുവപ്പ് സിഗ്നൽ’ ഉയർത്തിയിരിക്കുകയാണ് സ്വാമി.

ഇതിൻറെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സിൽ ഒൻപത് വർഷത്തിലേറെയായി പ്രോഗ്രാം ഓഫീസറായി തുടർന്ന വ്യക്തിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഇനിയുള്ള എല്ലാ നിയമനങ്ങളും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകൾ വഴി നടത്തുമെന്നും രാജു നാരായണ സ്വാമി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. വർഷങ്ങളായി പേർ രജിസ്റ്റർ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്ന സാധാരണക്കാരെ അവഗണിക്കുകയും പ്രിയപ്പെട്ടവരെ ഉൾപ്പെടുത്തുകയും ചെയ്യുന്ന സമ്പ്രദായം രാജു നാരായണസ്വാമി അവസാനിപ്പിച്ചു. ഒരു സാഹചര്യത്തിലും പിൻവാതിൽ നിയമനം അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം.

സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്കോടെ പാസായ സ്വാമി അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ ഏറെ ശ്രദ്ധ ആകർഷിച്ച ഉദ്യോഗസ്ഥനാണ്. കോട്ടയം ചങ്ങനാശേരി സ്വദേശിയായ സ്വാമി എസ്.എസ്.എൽ.സിക്ക് ശേഷം എഴുതിയ പരീക്ഷകളിൽ ഭൂരിഭാഗവും ഒന്നാം റാങ്കോടെ പാസായിട്ടുണ്ട്. മദ്രാസ് ഐ.ഐ.ടിയിൽ റാങ്ക് ഹോൾഡർ ആയ രാജു 16 ബിരുദാനന്തര ബിരുദ പരീക്ഷകളിലും ഒന്നാം റാങ്ക് നേടിയിട്ടുണ്ട്.