പെരുമ്പാമ്പുമായി സ്കൂട്ടര്‍ യാത്ര നടത്തിയ യുവാവിനെ തിരെ കേസെടുത്തു

കോഴിക്കോട്: മദ്യലഹരിയില്‍ പെരുമ്പാമ്പുമായി  സ്കൂട്ടര്‍ യാത്ര നടത്തി യുവാവ്. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം.വഴിയില്‍ കിടന്നിരുന്ന പെരുമ്പാമ്പിനെ പിടികൂടി മുചുകുന്ന് സ്വദേശി ജിത്തുവാണ് സ്കൂട്ടറില്‍ യാത്ര നടത്തിയത്. പാമ്പിനെ ഇയാള്‍ നാട്ടുകാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 29നാണ് സംഭവം നടന്നത്.

പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ പകര്‍ത്തിയിരുന്നു.”ഇത് താൻ പോറ്റുന്ന സാധനം ആണെന്നും ഇതിനെ മുത്തുമോൻ എന്നാണ് താൻ വിളിക്കുന്നതെന്നും പാമ്പിനെ ഉയർത്തി ഇയാൾ പറയുന്നുണ്ട്.”മോൻ പറയുന്നത് കേൾക്ക്, നമ്മൾ കള്ളുകുടിക്കാൻ പോവുകയല്ലേ.. എങ്ങോട്ടും പോകരുതേ വണ്ടിയുടെ പുറകെ തന്നെ ഇരിക്കണേ എന്നും പെരുമ്പാമ്പിനോട് പറയുന്നുണ്ടെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചിത്രങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. പിന്നാലെ വനംവകുപ്പ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ജിത്തുവിന്റെ മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിനുശേഷം കേസെടുത്തു. ജിത്തുവിന് പാമ്പ് പിടിത്തം വശമില്ലെന്നും മദ്യലഹരിയില്‍ പാമ്പുമായി യാത്ര ചെയ്യുകയായിരുന്നെന്നും വനംവകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായി. പാമ്പിനെ പിടികൂടി ജിത്തു തന്നെ രാത്രിയോടെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുട‌ര്‍ന്ന് പൊലീസ് പാമ്പിനെ വനംവകുപ്പിന് കൈമാറി. നിരീക്ഷണത്തിന് ശേഷം ജനുവരി ആറിന് പാമ്പിനെ കാട്ടില്‍ കൊണ്ടുപോയി തുറന്നുവിടുകയും ചെയ്തിരുന്നു.