പൊതുജനങ്ങളെ ഏറെ നേരം അനാവശ്യമായി വഴിയില്‍ തടയുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി

രുവനന്തപുരം:മുഖ്യമന്ത്രിക്ക് നല്‍കുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ ഏറെ നേരം അനാവശ്യമായി വഴിയില്‍ തടയുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്.കറുത്ത മാസ്‌ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ പേരില്‍ തടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച്‌ നേരത്തേതന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, മുഖ്യമന്ത്രിക്ക് നല്‍കുന്ന സുരക്ഷയുടെ കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല. ക്രമസമാധാനവിഭാഗം എഡിജിപി, മേഖലാ ഐ.ജി, റേഞ്ച് ഡി.ഐ.ജി, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതായും ഡിജിപി പറഞ്ഞു.

വ്യാജ പ്രചാരണമെന്ന് പിണറായി:

കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിനും മാസ്‌കിനും പൊതുപരിപാടികളില്‍ വിലക്കുണ്ടെന്നതു വ്യാജ പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കേരളത്തില്‍ ഏതൊരാള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള നിറത്തില്‍ വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. കേരളം ഇന്നു കാണുന്ന നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ മുന്നില്‍നിന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നിലനില്‍ക്കുമ്ബോള്‍, പ്രത്യേക വസ്ത്രം ധരിക്കാന്‍ പാടില്ല എന്ന നിലപാട് സര്‍ക്കാരിന്റ ഭാഗത്തുനിന്ന് ഉണ്ടാകില്ല. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും കിട്ടാത്തതുകൊണ്ട് ഒരുപാടു കള്ളക്കഥകളെ ആശ്രയിക്കുന്ന കാലമാണിത്. ആ കൂട്ടത്തില്‍ ഇതും കൂടി ചേര്‍ത്ത് പ്രചരിപ്പിക്കുയാണെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കറുപ്പു നിറത്തിനു വിലക്കുണ്ടെന്ന വാര്‍ത്തകളെ സംബന്ധിച്ച്‌ ആദ്യമായാണു മുഖ്യമന്ത്രി പ്രതികരിക്കുന്നത്.