പ്രതിപക്ഷത്തെയും കേന്ദ്ര ഏജന്‍സികളെയും രൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷത്തെയും കേന്ദ്ര ഏജന്‍സികളെയും രൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ തടയാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും അവരുടെ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ബി ജെ പിക്ക് അവസരങ്ങള്‍ തുറന്നുകൊട‌ുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. കിഫ്ബിയില്‍ കഴിഞ്ഞദിവസം നടന്ന ആദായനികുതി വകുപ്പിന്റെ പരിശോധനയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കിറ്റും ക്ഷേമപെന്‍ഷന്‍ വിതരണവും മുടക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘ജനങ്ങള്‍ക്കും നാടിനും പ്രയോജനപ്പെടുന്ന ഒരു കാര്യവും ഇവിടെ നടക്കരുതെന്ന വാശിയാണ് പ്രതിപക്ഷത്തിനും കേന്ദ്ര ഏജന്‍സികള്‍ക്കും ബി ജെപിക്കുമുള്ളത്. കിറ്റിന്റെ പിതൃത്വം കേന്ദ്രത്തിന് നല്‍കിയുള്ള സംഘപരിവാര്‍ പ്രചാരണം നാം കണ്ടതാണ്. കിറ്റും ക്ഷേമപ്രവര്‍ത്തനങ്ങളും മുടക്കാനാണ് പ്രതിപക്ഷം ഇപ്പോള്‍ ശ്രമിക്കുന്നത്. സ്കൂള്‍കുട്ടികള്‍ക്കുള്ള ഭക്ഷ്യധാന്യവിതരണം നല്‍കുന്നത് നിറുത്തിവയ്ക്കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളുമായി പ്രതിപക്ഷനേതാവ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരിക്കുകയാണ്. കിറ്റും അരിയും മുടക്കി ജനങ്ങളുടെ വിശ്വാസം തകര്‍ക്കാനാണ് ശ്രമമെന്നും പിണറായി വ്യക്തമാക്കി.

പണമില്ലാത്തതുകൊണ്ട് നാടിന്റെ വികസനം മുടങ്ങരുത് എന്ന ഒറ്റ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കിഫ്ബിയെ നവീകരിച്ച്‌ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തുകയാണ് ചെയ്തത്. അതിന്റെ ഫലമായി ധാരാളം വികസന പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാനായി.

വികസനത്തിന് ഊര്‍ജം പകര്‍ന്ന കിഫ്ബിയുടെ കഴുത്തില്‍ കുരുക്കിടുന്ന ആരാച്ചാര്‍ പണി യുഡിഎഫ് ഏറ്റെടുത്തിരിക്കുകയാണ്. സംഘപരിവാര്‍ നീക്കത്തിന് യുഡിഎഫ് വാദ്യം പാടുന്നു. അവര്‍ തുറന്നിട്ട വാതിലിലൂടെയാണ് കേന്ദ്ര ഏജന്‍സികള്‍ എത്തിയത്. കഴിഞ്ഞദിവസം ആദായനികുതിവകുപ്പ് പാതിരാത്രിവരെയാണ് കിഫ്ബിയില്‍ പരിശോധന നടത്തിയത്. കിഫ്ബിയിലെ ഉദ്യോഗസ്ഥരെ ശത്രുക്കളോടെന്നപാേലുള്ള പെരുമാറ്റം എന്തിനാണ്. റെയ്ഡ് എല്ലാ സീമകളും ലംഘിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തില്‍ കേന്ദ്ര ഏജന്‍സികള്‍ കടന്നുകയറുകയാണ്. സാധാരണയില്‍ കവിഞ്ഞ ചില നടപടികള്‍ കേന്ദ്ര ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടാവുന്നുണ്ട്’-മുഖ്യമന്ത്രി പറഞ്ഞു