പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം.

കൊല്ലം: അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. ചികിത്സാപിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹര്‍ഷയാണ് തിങ്കളാഴ്ച കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് മരിച്ചത്.

പ്രസവത്തിന് തൊട്ടുമുന്‍പ് ഹര്‍ഷയുടെ ആരോഗ്യനില മോശമായിരുന്നു. പിന്നാലെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. യുവതിയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതിനെത്തുടര്‍ന്ന് കൊല്ലത്തെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. യുവതിയുടെ ആരോഗ്യനില മോശമായത് ബന്ധുക്കളെ അറിയിച്ചില്ലെന്ന ആരോപണവുണ്ട്.

ഹര്‍ഷയുടെ കുഞ്ഞ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കോണ്‍ഗ്രസ് പ്രവ‌ര്‍ത്തകര്‍ അഷ്ടമുടി സഹകരണ ആശുപത്രിയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തി. എന്നാല്‍ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വീശദീകരണം