പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവും സഹോദരനും മുത്തശ്ശനും അമ്മാവനും ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയതായി പരാ‌തി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവും സഹോദരനും മുത്തശ്ശനും അമ്മാവനും ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയതായി പരാ‌തി.പുനെയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ കുടുംബത്തിലാണ് ‍ഞെട്ടിക്കുന്ന സംഭവം. അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്.

പതിനൊന്ന് വയസുള്ള പെണ്‍കുട്ടിയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തോളം പീഡനത്തിന് ഇരയായത്. സംഭവത്തില്‍ ബലാത്സംഗം, പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പുനെ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

2017 മുതല്‍ 45 വയസുകാരനായ പിതാവ് കുട്ടിയെ ലൈം​ഗികമായി ഉപയോഗിക്കുകയായിരുന്നു. ആ സമയത്തെല്ലാം കുടുംബം ബിഹാറിലായിരുന്നു താമസം. 2020 നവംബര്‍ മുതലാണ് മുതിര്‍ന്ന സഹോദരന്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കി തുടങ്ങിയത്. 60 വയസുകാരനായ മുത്തശ്ശനും അകന്ന ബന്ധത്തിലുള്ള 25 കാരനായ അമ്മാവനും നിരവധി തവണ കുട്ടിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

നല്ല സ്പര്‍ശത്തെ കുറിച്ചും ചീത്ത സ്പര്‍ശത്തെ കുറിച്ചും സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ് ക്ലാസിനിടെയാണ് ഇപ്പോള്‍ 11 വയസുള്ള പെണ്‍കുട്ടി താന്‍ നേരിട്ട ദുരനുഭവങ്ങള്‍ പുറത്തു പറഞ്ഞത്. ഇതിനു പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെല്ലാം പെണ്‍കുട്ടിയെ പീഡിപ്പിച്ചത് വ്യത്യസ്ത സമയങ്ങളിലാണെന്നും മറ്റുള്ളവരുടെ പീഡനത്തെ കുറിച്ച്‌ ഇവര്‍ക്ക് പരസ്പരം അറിയുമായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.