ബന്തടുക്കയിൽ മകന്റെ അടിയേറ്റ് കൈ ഒടിഞ്ഞ് ചികിത്സയിലായിരുന്ന പിതാവ് ആസ്പത്രികെട്ടിടത്തിൽനിന്ന് ചാടി മരിച്ചു.

ബന്തടുക്ക:മകന്റെ അടിയേറ്റ് കൈ ഒടിഞ്ഞ് ചികിത്സയിലായിരുന്ന പിതാവ് ആസ്പത്രികെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. പടുപ്പ് വില്ലാരംവയലിലെ ലക്ഷ്മണ ഗൗഡ (69) യാണ് മരിച്ചത്.സുള്ള്യ കെ.വി.ജി. ആസ്പത്രിയിൽ ചികിത്സയിലായിൽ കഴിയുകയായിരുന്നു ലക്ഷ്മണ ഗൗഡ.


ഒളിവിൽ കഴിയുകയായിരുന്ന മകൻ സന്തോഷിനെ മാണിമൂലയിൽവെച്ച് ഞായറാഴ്ച സൈബർ സെല്ലിന്റെ സഹായത്തോടെ ബേഡകം പോലീസ് പിടികൂടി. മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവറാണ് സന്തോഷ്.

ഡിസംബർ 10-നാണ് സംഭവം. വിവാഹശേഷം വീട്ടുകാരുമായി വഴക്കിട്ട് മാറിത്താമസിക്കുന്ന സന്തോഷ് ഭാര്യ ആശയോടൊപ്പം വില്ലാരംവയലിലെ വീട്ടിലെത്തിയാണ് വടികൊണ്ട് അച്ഛനെ തല്ലിയതെന്നും സ്വത്ത് തർക്കമാണ് കാരണമെന്നും ബേഡകം പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച ഒപ്പമുണ്ടായിരുന്ന മരുമകൻ നാരായണൻ രാത്രി എട്ടോടെ ഭക്ഷണം വാങ്ങാൻ പുറത്തുപോയപ്പോഴാണ് ലക്ഷ്മണ ഗൗഡ കെട്ടിടത്തിൽനിന്ന് ചാടിയതെന്ന് സുള്ള്യ പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുതന്നെ മരിച്ചു. ശനിയാഴ്ച ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് മരിച്ചത്.