ബിവറേജസ് കോര്‍പ്പറേഷന്‍ ലാഭപ്പട്ടികയില്‍; മുന്നില്‍ കെഎസ്‌ഇബി; നഷ്ടത്തില്‍ കെഎസ്‌ആര്‍ടിസി തന്നെ ഒന്നാമത്

തിരുവനന്തപുരം: ലാഭപട്ടികയില്‍ ഒന്നാമതെത്തി കെഎസ്‌ഇബി. നിയമസഭയില്‍ സമര്‍പ്പിച്ച ബ്യൂറോ ഓഫ് പബ്ലിക്ക് എന്റര്‍പ്രൈസസിന്റെ റിപ്പോര്‍ട്ടിലാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ 2021-22 ലെ പ്രകടനം വിലയിരുത്തിയത്.

ലാഭത്തില്‍ മുന്നില്‍ കെഎസ്‌ഇബിയാണ് (736 കോടി രൂപ). കഴിഞ്ഞ തവണ 475 കോടിയുടെ നഷ്ടത്തിലായിരുന്നു കെഎസ്‌ഇബി.

കഴിഞ്ഞ തവണത്തേതിന് സമാനമായി കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ഇത്തവണയും ലാഭത്തില്‍ രണ്ടാം സ്ഥാനത്താണ് (226 കോടി). കഴിഞ്ഞ വര്‍ഷം ലാഭപട്ടികയില്‍ ആദ്യ സ്ഥാനത്തായിരുന്ന കെഎസ്‌എഫ്‌ഇ ഇപ്പോള്‍ മൂന്നാംസ്ഥാനത്തെത്തി (210 കോടി). 54 കോടി നേടി കെഎസ്‌ഐഡിസി നാലാം സ്ഥാനത്തും ഫാര്‍സമസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ അഞ്ചാമതുമെത്തി (43 കോടി).

കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രതിസന്ധി മൂലം നഷ്ടത്തിലായിരുന്ന ബവ്‌റിജസ് കോര്‍പ്പറേഷന്‍ ലാഭപ്പട്ടികയിലാണ്. പത്താം സ്ഥാനമാണ് ബവ്‌റേജസ് കോര്‍പ്പറേഷന്. ലാഭമുള്ള സ്ഥാപനങ്ങള്‍ ആകെ 69 ല്‍ 71 ആയിട്ടുണ്ട്. നഷ്ടമുള്ളവ 66 ല്‍ നിന്ന് 61 ആയി കുറയുകയും ചെയ്തു.

നഷ്ടത്തില്‍ ഒന്നാം സ്ഥാനത്ത് കെഎസ്‌ആര്‍ടിസി തന്നെയാണ്. വരുമാനത്തില്‍ 46 % വര്‍ധനയുണ്ടായെങ്കിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം, 1787 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.