ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; മഹാസഖ്യത്തിന് മുന്‍തൂക്കം

പട്ന:ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ ആർജെഡി നേതൃത്വം നൽകുന്ന മഹാസഖ്യത്തിന് മുന്‍തൂക്കം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ 162 മണ്ഡലങ്ങളില്‍ 102 സ്ഥലങ്ങളിലും മഹാഗഡ്ബന്ധന്‍ സഖ്യത്തിന് ലീഡ്. 59 മണ്ഡലങ്ങളില്‍ എന്‍ഡിഎ സഖ്യത്തിനാണ് ലീഡ്.

55 കേന്ദ്രങ്ങളിൽ 414 ഹാളുകൾ വോട്ടെണ്ണലിന് തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്രസായുധ സേന, ബിഹാർ മിലിട്ടറി പോലീസ്, ബിഹാർ പോലീസ് എന്നിവരാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കും പ്രശ്നസാധ്യതാ പ്രദേശങ്ങൾക്കും വലയം തീർത്തിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറിൽ വിന്യസിച്ചിട്ടുണ്ട്.

243 അംഗ നിയമസഭയിലേക്ക് മൂന്നുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. എക്സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിന് മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും അന്തിമ വിധിയെക്കുറിച്ച് ആകാംക്ഷബാക്കി. 1967-ൽ 29-ാം വയസ്സിൽ പോണ്ടിച്ചേരിയുടെ മുഖ്യമന്ത്രിയായ എം.ഒ.എച്ച് ഫാറൂഖിന് പിന്നാലെ 31-ാം വയസ്സിൽ ബിഹാറിന്റെ മുഖ്യമന്ത്രിയായി തേജസ്വി ചരിത്രമെഴുതുമോയെന്ന് രാജ്യം ഉറ്റുനോക്കുന്നു.