ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ. ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി രോഗ നിയമത്തിനു കീഴിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ഇതോടെ ബ്ലാക്ക് ഫംഗസ് എന്ന് സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായ എല്ലാ കേസുകളും ആരോഗ്യമന്ത്രാലയത്തിലേക്ക് റിപ്പോർട്ട് ചെയ്യേണ്ടി വരും.

എല്ലാ സർക്കാർ-സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളും മെഡിക്കൽ കോളേജുകളും മ്യൂക്കോർമൈക്കോസിസിന്റെ പരിശോധനയും മറ്റുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അയച്ച കത്തിൽ നിർദേശിക്കുന്നുണ്ട്.

കേരളത്തിൽ അഞ്ചു ജില്ലകളിലെ 13 പേർക്കാണ് ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ടുചെയ്തത്. ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകൾക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കിൽനിന്നും കറുപ്പുനിറത്തിലുള്ള ദ്രവം പുറത്തുവരുക എന്നതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ