ഭരണഘടനയേയും മതനിരപേക്ഷ ഉള്ളടക്കത്തേയും സംരക്ഷിക്കുക ഇന്നിന്റെ കടമ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ഭരണഘടനയേയും അതിന്റെ മതനിരപേക്ഷ ഉള്ളടക്കത്തേയും സംരക്ഷിക്കുകയും ഉയർത്തിപ്പിടിക്കുകയുമാണ് ഇന്നിന്റെ കടമയെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് കുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദാഹജലം കുടിച്ചതിന് സവർണ അധ്യാപകന്റെ അടിയേറ്റ് മരിക്കേണ്ടി വന്ന ബാലന്റെ ദയനീയ ചിത്രമാണ് എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിനിടെ നാം കാണേണ്ടി വരുന്നതെന്ന് മന്ത്രി പറഞ്ഞു. ജാതീയതയുടെ ഭീതിദ മുഖമാണത് വെളിവാക്കുന്നത്. നിരവധി കൈവഴികളിലൂടെ നടന്ന സമര പോരാട്ടങ്ങളിലൂടെയാണ് നാം സ്വാതന്ത്ര്യം നേടിയത്. അറിയപ്പെടുന്നവരും അല്ലാത്തതുമായ ലക്ഷക്കണക്കിന് ആളുകളുടെ ജീവത്യാഗത്തിന്റേയും സഹനത്തിന്റേയും ബാക്കിപത്രമാണ് നമ്മുടെ സ്വാതന്ത്ര്യം. ഇന്ത്യയിലെ ജനങ്ങളുടെ വേഷം, ഭാഷ, സംസ്‌കാരം ആചാരം തുടങ്ങിയവ മുൻനിർത്തി ഇന്ത്യ ഒരു രാജ്യമല്ല, ഭൂഖണ്ഡമെന്നാണ് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്. വൈവിധ്യമാർന്ന ജനത ഒരുമിച്ച് ജീവിക്കുന്ന, നാനാത്വത്തിൽ ഏകത്വം കാത്തുസൂക്ഷിക്കുന്ന നാടാണ് ഇന്ത്യ. ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്നു. അത്തരത്തിൽ ഏകോപിതമായ ഒരാശയത്തിന്റെ ഭാഗമായാണ് ഗാന്ധിജി വധിക്കപ്പെട്ടത്. ബ്രിട്ടീഷുകാരുടെ ഇന്ത്യയിൽ ജീവിക്കാനായ ഗാന്ധിജിക്ക് സ്വതന്ത്ര ഇന്ത്യയിൽ ജീവൻ നഷ്ടമായി. ഗാന്ധിജിയെ നിശ്ശബ്ദമാക്കണമെന്ന വലിയ ആശയത്തിന്റെ പ്രയോഗമാണ് ഗോഡ്‌സെയിലൂടെ നടപ്പായത്.
മതസൗഹാർദം നിലനിർത്താതെ, മതനിരപേക്ഷതയ്ക്ക് ഊന്നൽ നൽകാതെ, ഇന്ത്യക്ക് മുന്നോട്ട് പോകാനാവില്ല. ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും വെല്ലുവിളിക്കപ്പെടുന്നു എന്ന് മനസ്സിലാക്കിയാണ് കേരളത്തിലെ ഇത്രയധികം വീട്ടുമുറ്റങ്ങളിൽ ദേശീയ പതാക ഉയർന്നത്. സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളുടെ അന്തസത്തയെ ഉയർത്തി പിടിക്കാനുളള മതനിരപേക്ഷ ജനാധിപത്യ ഭാരതം സൃഷ്ടിക്കാനുള്ള ചുവടുവെപ്പാണത്-മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കോർപറേഷൻ മേയർ അഡ്വ. ടി.ഒ മോഹനൻ, കെ.വി. സുമേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, റൂറൽ എസ് പി പിബി രാജീവ്, സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ, ഡെപ്യൂട്ടി മേയർ കെ. ഷബീന, രാഷട്രപതിയുടെ പോലീസ് മെഡലിന് അർഹനായ റിട്ട. അസി. പോലീസ് കമ്മീഷണർ ടി.പി. പ്രേമരാജൻ തുടങ്ങിയവർ സംബന്ധിച്ചു.
ധർമ്മടം പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ കെ വി സ്മിതേഷ് പരേഡ് കമാൻഡറായി. കെഎപി നാലാം ബറ്റാലിയൻ, സിറ്റി, റൂറൽ, വനിത പൊലീസ് വിഭാഗം, ജയിൽ, എക്‌സൈസ്, ഫോറസ്റ്റ്, എൻ സി സി, എസ് പി സി, സ്‌കൗട്ട്, ഗൈഡ്‌സ്, ജൂനിയർ റെഡ്‌ക്രോസ് എന്നിവയുടെ പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്. മികച്ച പ്ലാറ്റൂണുകൾക്കുള്ള പുരസ്‌കാരം നേടിയ കെഎപി ഫോർത്ത് ബറ്റാലിയൻ (സേനാ വിഭാഗം), കണ്ണൂർ ഗവ. പോളിടെക്‌നിക്ക് (എൻ സി സി ), മട്ടന്നൂർ എച്ച് എസ് എസ് (എസ് പി സി), സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ എച്ച് എസ് എസ് (സ്‌കൗട്ട്), അഴീക്കോട് എച്ച് എസ് എസ് (ഗൈഡ്‌സ്), സെന്റ് തേരസാസ് ആഗ്ലോ ഇന്ത്യൻ എച്ച് എസ് എസ് (ജൂനിയർ റെഡ്‌ക്രോസ് ഗേൾസ്), ചൊവ്വ എച്ച് എസ് എസ് (ജൂനിയർ റെഡ് ക്രോസ് ബോയ്‌സ്) എന്നിവർക്ക് മന്ത്രി പുരസ്‌കാരങ്ങൾ നൽകി. ഹർ ഘർ തിരംഗയുടെ ഭാഗമായി ഓഫീസുകളുടെ ദീപാലങ്കാര മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കലക്ടറേറ്റ്, രണ്ടാം സ്ഥാനം നേടിയ സിറ്റി ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സ്, മൂന്നാം സ്ഥാനം നേടിയ കണ്ണൂർ സെൻട്രൽ ജയിൽ ആൻറ് കറക്ഷണൽ ഹോം എന്നിവയ്ക്കുള്ള സമ്മാനവും മന്ത്രി നൽകി.
40 വർഷമായി സ്വാതന്ത്ര്യ ദിന പരേഡിന് പന്തൊലൊരുക്കുന്ന താണ സ്വദേശി കെ പി വത്സലൻ, 25 വർഷത്തിലേറെയായി ശബ്ദ സൗകര്യം ഏർപ്പെടുത്തുന്ന കതിരൂർ സ്വദേശി ഷാജി പ്രകാശ് എന്നിവരെ മന്ത്രി പൊന്നാട ചാർത്തി ആദരിച്ചു.