മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്തിന് ഇന്ന് സമാപനം

ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്തിന് ഇന്ന് സമാപനം. ഇന്ന് വൈകിട്ട് ഹരിവരാസനം പാടി നട അടക്കുന്നതോടെ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് സമാപനം കുറിക്കും.

മകരവിളക്ക് ദിവസം മുതല്‍ മണിമണ്ഡപത്തില്‍ നിന്ന് ആരംഭിച്ച അയപ്പന്റെ എഴുന്നള്ളത്ത് ശരം കുത്തിയില്‍ സമാപിച്ചു.
ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണ് അയ്യപ്പന്‍ ശരംകുത്തിയിലേക്ക് എഴുന്നള്ളുന്നത്. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ മണിമണ്ഡപത്തില്‍ നിന്നാണ് എഴുന്നള്ളത്ത് ആരംഭിക്കുന്നത്. തുടര്‍ന്ന് പതിനെട്ടാം പടിക്കു താഴെ എത്തി നായാട്ടുവിളികളുടെ എഴുന്നള്ളത്ത് ശരംകുത്തിയിലേക്ക് യാത്രയാകും.

തിരുവാഭരണ ഘോഷയാത്രയോടൊപ്പം കൊണ്ടുവന്ന ഇലഞ്ചിപ്പാറ തലപ്പാറ കോട്ടകളുടെ പ്രതീകങ്ങളയായ കറുപ്പും ചുവപ്പും നിറമുള്ള കൊടികുറിയുടെ അകമ്പടിയോടെയാണ് എഴുന്നള്ളത്ത് നടന്നത്.
എഴുന്നള്ളത്ത് തിരികെ വരുമ്പോള്‍ വാദ്യമേളങ്ങളുടെ അകമ്പടി ഇല്ലാതെ നിശബ്ദമായാണ് വരുന്നത്. തീര്‍ത്ഥാടനകാലത്ത് മാറ്റി നിര്‍ത്തപ്പെട്ട ഭൂതഗണങ്ങളെ അയ്യപ്പന്‍ തിരികെ വിളിച്ചുകൊണ്ടു വരുന്നു എന്ന സങ്കല്‍പ്പത്തിലാണ് ശബ്ദങ്ങളില്ലാതെ നിശബ്ദമായി വരുന്നത്.

ഇന്ന് രാത്രി ഹരിവരാസനം പാടി നട അടക്കുന്നതോടെ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് സമാപനം കുറിക്കും. നാളെ രാവിലെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് അയ്യപ്പ ദര്‍ശനത്തിന് അവസരം ഉള്ളത്.