മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ അവതരിപ്പിച്ച അവതാരകന്‍ അറസ്റ്റില്‍.

നെയ്യാറ്റിൻകര:മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ അവതരിപ്പിച്ച അവതാരകന്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര, മണലൂര്‍, കണിയാംകുളം സ്വദേശി ബാദുഷ ജമാല്‍ ആണ് അറസ്റ്റിലായത്.ഡെമോക്രസി എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ അവതരിപ്പിച്ചത്. ഇയാളുടെ കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തു.

ഒരു യുവാവിനെയും കുടുംബത്തെയും ചിലര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഇയാള്‍ വാര്‍ത്ത അവതരിപ്പിച്ചത്. വഴിമുക്ക് സ്വദേശി നിസാം, ഭാര്യ ആന്‍സില, രണ്ടു വയസ്സുള്ള ഇവരുടെ മകന്‍ എന്നിവരെയാണ് കഴിഞ്ഞ ആഴ്ച ചിലര്‍ ആക്രമിച്ചത്. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് കേസ് എടുത്തിരുന്നു.

എന്നാല്‍ പ്രതികളെ ഇതുവരെ പിടികൂടിയിരുന്നില്ല. ഈ സംഭവത്തെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ യൂട്യൂബ് ചാനല്‍ വഴി ബാദുഷ ജമാല്‍ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് കേസ്. പ്രത്യേക മതവിഭാഗക്കാരാണ് പ്രതികള്‍ എന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും ഇയാള്‍ ആരോപിച്ചിരുന്നു. 2017-ല്‍ പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചതിന് ബാദുഷയുടെ പേരില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.