റേഷന്‍ കടകളിലെ സെര്‍വര്‍ പ്രശ്നം പരിഹരിച്ചെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: റേഷന്‍ കടകളിലെ സെര്‍വര്‍ പ്രശ്നം പൂര്‍ണമായും പരിഹരിച്ചെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍.

രണ്ടു ദിവസം റേഷന്‍ കടകള്‍ അടച്ചിട്ടത് അപ്ഗ്രേഡേഷന് വേണ്ടിയാണെന്ന് മന്ത്രി വ്യക്തമാക്കി. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ പറഞ്ഞ എല്ലാ നിര്‍ദേശങ്ങളും പാലിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

െസര്‍വര്‍ സാങ്കേതിക തകരാറിനെതുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍കടകള്‍ ഏപ്രില്‍ 27, 28 തീയതികളില്‍ അടച്ചിട്ടിരുന്നു. നിലവിലെ െസര്‍വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റാ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്നതിന് രണ്ടുദിവസത്തെ സമയം ആവശ്യമാണെന്ന് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ (എന്‍.ഐ.സി) അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

രണ്ടു ദിവസം അടച്ചിട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മേയ് അഞ്ചുവരെ നീട്ടിയിട്ടുണ്ട്. മേയ് ആറുമുതല്‍ മേയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. സര്‍വര്‍ തകരാറിനെതുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചമുതല്‍ റേഷന്‍ വിതരണം സ്തംഭിച്ചിരുന്നു.

സര്‍വര്‍ സാങ്കേതിക പ്രശ്നങ്ങളെതുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ മേയ് 2, 3 തീയതികളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒരുമണി വരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഈ തീയതികളില്‍ ഉച്ചക്ക് രണ്ടുമുതല്‍ രാത്രി ഏഴുവരെയും ആയിരിക്കും. മേയ് നാലുമുതല്‍ സാധാരണ സമയക്രമമായിരിക്കും.