വായ്പകൾക്ക് ഏപ്രിൽ 1 മുതൽ പിഴപ്പലിശ ഇല്ല, പിഴത്തുക മാത്രം

ന്യൂഡല്‍ഹി: വായ്‌പകളുടെ, തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രം ഏർപ്പെടുത്താനുള്ള റിസർവ് ബാങ്ക് ചട്ടം ഏപ്രിൽ ഒന്നിന് നിലവിൽ വരും. ജനുവരി ഒന്നിന് നടപ്പാക്കേണ്ടിയിരുന്ന ചട്ടമാണ് ബാങ്കുകൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് നീട്ടിവച്ചത്. വീണ്ടും കാലാവധി നീട്ടാനിടയില്ല.

ഏപ്രിൽ 1 മുതലെടുക്കുന്ന പുതിയ വായ്‌പകളുടെ, തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രമേ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്‌ഥാപനങ്ങൾക്ക് ഈടാക്കാനാവൂ. നിലവിലെ വായ്‌പകൾക്ക് പുതിയ നിബന്ധന ഏപ്രിൽ ഒന്നിനും ജൂൺ 30നും ഇടയിൽ ബാധകമാക്കണം.

എന്താണ് മാറ്റം?

തിരിച്ചടവ് മുടങ്ങിയാൽ വായ്‌പയുടെ പലിശനിരക്കിനു മേലാണ് നിലവിൽ പിഴപ്പലിശ. ഇത് തിരിച്ചടവ് ബാധ്യത വൻതോതിൽ ഉയർത്തും. പല ബാങ്കുകളും ഇത് ധനസമ്പാദന മാർഗമായി ഉപയോഗിക്കുന്നുവെന്ന് ആർബിഐ നിരീക്ഷിച്ചിരുന്നു.

ഏപ്രിൽ മുതൽ പലിശയ്ക്കുമേലുള്ള പിഴപ്പലിശയ്ക്കു പകരം ന്യായമായ പിഴത്തുക (പീനൽ ചാർജസ്) മാത്രമേ ചുമത്താവൂ. ഇതിന്മേൽ പലിശ ഈടാക്കുകയുമില്ല. വായ്‌പ പലിശയിലേക്ക് ഒരു തരത്തിലുള്ള ചാർജും ധനകാര്യസ്‌ഥാപനങ്ങൾക്ക് ലയിപ്പിക്കാനാവില്ല.