അമേരിക്കന്‍ പിന്തുണ ഊട്ടിയുറപ്പിക്കാൻ യു എസ് പ്രതിനിധി സംഘം വീണ്ടും തായ്‌വാനില്‍

തായ്വാൻ: വീണ്ടും തായ്‌വാന്‍ സന്ദര്‍ശിച്ച് യു എസ് പ്രതിനിധി സംഘം. മസാച്യുസെറ്റ്സ് ഡെമോക്രാറ്റിക് സെനറ്റർ എഡ് മാർക്കിയുടെ നേതൃത്വത്തിലുള്ള യുഎസ് കോൺഗ്രസിന്‍റെ അഞ്ചംഗ പ്രതിനിധി സംഘം തായ്‌വാൻ സന്ദർശിച്ചു. ചൈനയുമായി സംഘർഷത്തിന് സാധ്യതയുള്ള സമയത്താണ് യുഎസ് സംഘം തായ്‌വാനിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് ശേഷം ചൈന അതിർത്തിയിൽ സൈനിക നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

രണ്ട് ദിവസത്തെ അപ്രഖ്യാപിത സന്ദർശനത്തിനായാണ് യുഎസ് പ്രതിനിധി സംഘം തായ്‌വാനിലെത്തിയത്. തായ്‌വാനുള്ള യുഎസ് പിന്തുണ ഊട്ടിയുറപ്പിക്കാനാണ് സന്ദർശനമെന്ന് യുഎസ് പ്രതിനിധി സംഘം പറഞ്ഞു. ഡെമോക്രാറ്റിക് പ്രതിനിധികളായ ജോണ്‍ ഗാരമെന്‍ഡി, അലന്‍ ലോവെന്തല്‍, ഡോണ്‍ ബെയര്‍, റിപ്പബ്ലിക്കന്‍ പ്രതിനിധി ഔമുവ അമത കോള്‍മാന്‍ റഡെവാഗന്‍ എന്നിവരും പ്രതിനിധി സംഘത്തിലുണ്ട്.

നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ചൈന തായ്‌വാനെതിരെ സാമ്പത്തിക ഉപരോധമുള്‍പ്പെടെ ഏര്‍പ്പെടുത്തിയിരുന്നു. ചൈനയിൽ നിന്ന് നിരന്തരം ഭീഷണി നേരിടുന്ന തായ്‌വാന്‍റെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നൽകാനാണ് തന്‍റെ സന്ദർശനമെന്നാണ് നാൻസി പെലോസി പറഞ്ഞത്. പെലോസിയുടെ സന്ദർശനത്തിനെതിരെ നയതന്ത്ര പ്രതിഷേധം ശക്തമാക്കുമെന്ന് ചൈന ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.