മത്സരിക്കാതിരിക്കാന്‍ 15 ലക്ഷം ചോദിച്ചു, 2.5 ലക്ഷം തന്നു: സുരേന്ദ്രന്റെ അപരന്റെ വെളിപ്പെടുത്തല്‍

കാസര്‍കോട്: ബി ജെ പി നേതാക്കള്‍ ലക്ഷങ്ങള്‍ നല്‍കിയതു കൊണ്ടാണ് താന്‍ തിരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിച്ചതെന്ന് മ‍ഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍റെ അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദര. ബി ജെ പി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്‌മാര്‍ട്ട് ഫോണും നല്‍കി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്ന് സുന്ദര വെളിപ്പെടുത്തി.

പണം ബി ജെ പി നേതാക്കള്‍ വീട്ടിലെത്തി അമ്മയുടെ കൈയിലാണ് കൊടുത്തത്. കെ സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകത്തില്‍ വൈന്‍ പാര്‍ലറും പുതിയ വീടും വാഗ്ദ്ധാനം ചെയ്തെന്നും കെ സുന്ദര പറഞ്ഞു. മഞ്ചേശ്വരത്തെ പ്രതിപക്ഷത്തെ പാര്‍ട്ടികളിലെ നേതാക്കള്‍ക്ക് അടക്കം ബി ജെ പി പണം നല്‍കിയെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സുന്ദര എത്തിയിരിക്കുന്നത്.

2016ല്‍ വെറും 89 വോട്ടിനായിരുന്നു കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. അന്ന് മത്സരിച്ച മൂന്നു സ്വതന്ത്രരില്‍ ഒരാളായ കെ സുന്ദരയ്ക്ക് ലഭിച്ചത് 467 വോട്ടായിരുന്നു. കെ സുരേന്ദ്രന്‍, കെ സുന്ദര എന്നീ പേരുകള്‍ തമ്മിലുള്ള സാമ്യം ഇത്രയേറെ തിരിച്ചടിയുണ്ടാക്കുമെന്ന് അപ്പോഴാണ് ബി ജെ പിയ്‌ക്ക് ബോദ്ധ്യമായത്. തുടര്‍ന്നാണ് അഞ്ച് വര്‍ഷത്തിനിപ്പുറം വീണ്ടും മഞ്ചേശ്വരത്ത് സുന്ദര അപരനായി മത്സരിക്കാനിറങ്ങിയതും നാടകീയമായി പിന്മാറിയതും. ഇത്തവണ 745 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്