മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ നിയോജക മണ്ഡലം ഓഫീസ് തുറന്നു

തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ നിയോജക മണ്ഡലം ഓഫീസ് തുറന്നു. തളിപ്പറമ്പ് കെ കെ എന്‍ പരിയാരം സ്മാരക ഹാളിനോട് ചേര്‍ന്ന് ഒരുക്കിയ ഓഫീസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
പാവപ്പെട്ടവര്‍ക്ക് ഗുണമേന്മയുള്ള ജീവിത നിലവാരം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് താങ്ങും തണലുമായി സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ തുടരും.

തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പശ്ചാത്തല വികസന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും. 18 മുതല്‍ 40 വരെ വയസ്സുള്ള വനിതകളെ കുടുംബശ്രീയുമായി ചേര്‍ത്ത് അവരെ മികച്ച സംരംഭകരാക്കി ഉയര്‍ത്തും. ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ മന്ത്രിക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്വീകരണവും ഒരുക്കിയിരുന്നു. ചടങ്ങില്‍ മുന്‍ എംഎല്‍എ ജയിംസ് മാത്യു, ആന്തൂര്‍ നഗരസഭ മുന്‍ അധ്യക്ഷ പി കെ ശ്യാമള ടീച്ചര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.