മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ

മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടൻ റിഷാദ് മൊയ്തീനാണ് (28) കണ്ണൂർ പഴയങ്ങാടിയിൽ നിന്ന് പൊലീസ് പിടിയിലായത്. മഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.

കേസിലെ മറ്റു പ്രതികളായ മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ മുഹ്‌സിന്‍ നവ മാധ്യമങ്ങളിലൂടെയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്. തുടര്‍ന്ന്, സൗഹൃദം സ്ഥാപിച്ച ഇയാള്‍ ഫോണ്‍ നമ്പര്‍ സ്വന്തമാക്കി. സൗഹൃദം നടിച്ച് ഇവരുടെ വീട്ടില്‍ എത്തിയ മുഹ്‌സിന്‍ വീട്ടമ്മക്ക് പല തവണകളായി അതിമാരകമായ സിന്തറ്റിക് ലഹരി നല്‍കി ലഹരിക്ക് അടിമയാക്കി. തുടര്‍ന്ന്, സുഹൃത്തുക്കളുമൊത്ത് വീട്ടിലെത്തിയ ഇയാള്‍ ലഹരി മരുന്ന് നല്‍കിയ ശേഷം സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. കേസിലെ പ്രധാന പ്രതിയായ പാറക്കാടന്‍ റിഷാദ് മൊയ്തീൻ ഒളിവിലായിരുന്നു.