മാധ്യമ വാര്‍ത്തകള്‍ വിലക്കണം എന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജി 24 ലേക്കു മാറ്റി.

കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ വിലക്കണം എന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24 ലേക്കു മാറ്റി.മാധ്യമ വിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നെന്നാണ് ദിലീപിന്റെ ആക്ഷേപം. അതേസമയം ദിലീപ് നല്‍കിയ ഹര്‍ജി നിയമപരമായി നില നില്‍ക്കുന്നതല്ല എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

ഹര്‍ജി നേരത്തെ പരിഗണിക്കവെ നടിയെ ആക്രമിച്ച കേസിന്റെ രഹസ്യവിചാരണ എന്ന ഉത്തരവ് മാധ്യമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ഡിജിപിക്കു കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചില മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തനിക്കെതിരെ മാധ്യമ വിചാരണ നടത്തി ജനവികാരം സൃഷ്ടിച്ച്‌ കേസ് അട്ടിമറിക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണകോടതിയിലെ നടപടികള്‍ പൂര്‍ത്തിയാവും വരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാനാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദിലീപിന്റെ ഹര്‍ജി പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം അറിയിച്ചത്. കക്ഷി ചേരാന്‍ സമയം അനുവദിക്കണമെന്ന് നടി കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. കേസ് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.