മാനസയുടെ മൃതദേഹം സംസ്‌കരിച്ചു;രഗില്‍ ഉപയോഗിച്ചത് ബിഹാറില്‍ നിന്നുകൊണ്ടുവന്ന തോക്കാണെന്ന് പൊലീസ്

കണ്ണൂര്‍: കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിനി മാനസയുടെ മൃതദേഹം സംസ്‌കരിച്ചു. പയ്യാമ്പലം ശാന്തിതീരം ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്.

മാനസയെ കൊല്ലാനായി രഗില്‍ ഉപയോഗിച്ചത് ബിഹാറില്‍ നിന്നുകൊണ്ടുവന്ന തോക്കാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉത്തരേന്ത്യന്‍ സ്റ്റൈല്‍ കൊലപാതകമാണ് നടന്നെന്നും എല്ലാ തെളിവും കിട്ടിയെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുഹൃത്തിനൊപ്പമാണ് രഖില്‍ ബിഹാറില്‍ പോയത്. ഇന്നുതന്നെ അന്വേഷണ സംഘം ബിഹാറിലേക്ക് തിരിക്കുമെന്നും മന്ത്രി പറഞ്ഞു.

രഗിലിന്റെ ഇന്റീരിയല്‍ ഡിസൈന്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളിയില്‍ നിന്നാണ് ബിഹാറില്‍ നിന്ന് തോക്ക് ലഭിക്കുമെന്ന് രഖില്‍ മനസ്സിലാക്കിയത്.

ബിഹാറിലെത്തിയ രഗില്‍ നാലിടങ്ങളിലായി എട്ടു ദിവസം തങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. ജൂലൈ 12ന് എറണാകുളത്തു നിന്നാണ് രഖില്‍ സുഹൃത്തിനൊപ്പം ബിഹാറിലേക്ക് പോയത്.

മാനസയെ ശല്യം ചെയ്യുന്നു എന്നു കാണിച്ച്‌ യുവതിയുടെ കുടുംബം നല്‍കിയ പരാതിയില്‍ രഗിലിനെ പൊലീസ് വിളിപ്പിച്ചതിന് ശേഷമായിരുന്നു ബിഹാര്‍ യാത്ര. രഗിലിന്റെ ബിഹാര്‍ യാത്രയുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാന്‍ ബിഹാറിലേക്ക് പോകുന്നു എന്നാണ് വീട്ടില്‍ അറിയിച്ചത്.

പഴയ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. 7.62 എംഎം പിസ്റ്റളില്‍ നിന്നും ഏഴ് റൗണ്ട് വരെ നിറയൊഴിക്കാന്‍ കഴിയും. മാനസയ്ക്ക് നേരെ രണ്ട് തവണയാണ് വെടിയുതിര്‍ത്തത്. ചെവിക്ക് പിന്നിലും നെഞ്ചിലുമാണ് വെടിവെച്ചത്. ഇതിന് പിന്നാലെ രഗിലും സ്വന്തം തലയില്‍ വെടിവെച്ചു ജീവനൊടുക്കി. കൂട്ടുകാരികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്ബോഴായിരുന്നു രഗില്‍ വീട്ടിലെത്തി മാനസയെ വെടിവെച്ചത്.