മാര്‍ഗരേഖ പുതുക്കി;കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണം

ന്യൂഡൽഹി:കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കും. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ മാർഗ രേഖ പുതുക്കി. കോവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം, അപകടമരണം, എന്നിവ കൊവിഡ് മരണമായി കണക്കാക്കാനാകില്ല എന്നും നിർദേശത്തിൽ പറയുന്നു.


ഐ.സി.എം.ആറും കേന്ദ്ര ആരോഗ്യമന്ത്രാലയവുമാണ് മാർഗരേഖ പുതുക്കി സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ആർ.ടി.പി.സി.ആർ, ആന്റിജൻ ടെസ്റ്റുകളിലൂടെയായിരിക്കും കൊവിഡ് സ്ഥിരീകരിക്കുക.നേരത്തെയുള്ള മാർഗരേഖ പ്രകാരം ടെസ്റ്റ് നടത്തി കൊവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളിൽ മരണം സംഭവിച്ചാൽ മാത്രമേ കോവിഡ് മരണമായി കണക്കാക്കിയിരുന്നുള്ളു. ഇത് പുതുക്കി 30 ദിവസമായി ദീർഘിപ്പിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നത്.
കൊവിഡ് മരണം മൂലം നാല് ലക്ഷം രൂപ അടിയന്തര സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടിയത്. ഇതിന് കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.