മുട്ടില്‍ മരംമുറിക്കേസ് പ്രതികളില്‍ നിന്നും ഭീഷണിയുണ്ടെന്ന് ഡിഎഫ്ഒ

തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസ് പ്രതികളില്‍ നിന്നും ഭീഷണിയുണ്ടെന്ന് ഡിഎഫ്ഒ ധനേഷ് കുമാര്‍. ഇതുസംബന്ധിച്ച്‌ എഡിജിപി ശ്രീജിത്തിന് ധനേഷ് കുമാര്‍ പരാതി നല്‍കി.

ജയിലില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമ്പോഴും പ്രതികള്‍ ഭീഷണി മുഴക്കിയെന്ന് ധനേഷ് പരാതിയില്‍ ആരോപിക്കുന്നു.മയക്ക്മരുന്ന് കേസിലോ രാജ്യദ്രോഹ കേസിലൊ പെടുത്തുമെന്നാണ് പ്രതികളുടെ ഭീഷണി. മരം മുറി അന്വേഷിച്ച പ്രത്യേക സംഘത്തിലെ അംഗമായിരുന്നു ധനേഷ്.അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം, തൃശൂര്‍ ജില്ലകളുടെ ചുമതലയായിരുന്നു ധനേഷിന്. മുട്ടില്‍ മരം കേസിലെ പ്രതി റോജി അഗസ്റ്റിന്‍ ചില മാധ്യമങ്ങളിലൂടെ ധനേഷിന് കോഴ നല്‍കിയെന്ന് ആരോപിച്ചിരുന്നു. പ്രതിയുടെ ആരോപണത്തിന് പിന്നാലെ ധനേഷിനെ മാറ്റി. താനറിയാതെയാണ് ഉദ്യോഗസ്ഥന്റെ മാറ്റമെന്നായിരുന്നു വിഷയത്തില്‍ വനംമന്ത്രിയുടെ പ്രതികരണം. പിന്നാലെ മന്ത്രി തന്നെ ഇടപെട്ട് ധനേഷിനെ കൂടുതല്‍ ചുമതല നല്‍കി തിരികെയെത്തിച്ചിരുന്നു.