മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് എതിരെ പരാതി.

തൃശൂർ: നടിയെ ആക്രമിച്ച കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് എതിരെ പരാതി.പള്‍സര്‍ സുനി കുറ്റക്കാരനാണ് എന്നറിഞ്ഞിട്ടും നടപടി എടുക്കാതെ സംരക്ഷിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രൊ. കുസുമം ജോസഫ് ആണ് പരാതി നല്‍കിയത്. തൃശൂര്‍ റൂറല്‍ എസ്പിക്കാണ് പരാതി നല്‍കിയത്. പള്‍സര്‍ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക് മെയില്‍ ചെയ്തിട്ടുണെന്ന് ശ്രീലേഖ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞിരുന്നു.

പള്‍സര്‍ സുനിക്ക് നേരത്തെ മോശമായ പശ്ചാത്തലമുണ്ട്. എറണാകുളത്ത് ഏറെ നാള്‍ ജോലി ചെയ്ത തനിക്കിതറിയാമായിരുന്നു. തനിക്ക് വളരെ അടുപ്പമുള്ള രണ്ട് മൂന്ന് നടിമാര്‍ ഇയാളെ കുറിച്ച്‌ പറഞ്ഞിട്ടുണ്ട്. പല രീതിയിലും ഇയാള്‍ പലതും പറഞ്ഞ് അടുത്തൂകൂടി, ഡ്രൈവര്‍ ആയും മറ്റും പലരുടെയും വിശ്വാസ്യത മുതലെടുത്തു. ഈ നടിമാരെ പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയി, മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക് മെയില്‍ ചെയ്ത കാര്യം തന്നോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം.

അതേസമയം, ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്‌സ്‌ആപ്പ് ചാറ്റ് പുറത്ത്. ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം വെളിപ്പെടുത്തുന്ന ചാറ്റ് റിപ്പോര്‍ട്ടര്‍ ചാനലാണ് പുറത്തുവിട്ടത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയല്ലെന്ന ശ്രീലേഖയുടെ പ്രസ്താവന ചര്‍ച്ചയായ സാഹചര്യത്തിലാണ് ഇവര്‍ തമ്മിലുള്ള വാട്‌സ്‌ആപ്പ് ചാറ്റ് പുറത്തുവന്നിരിക്കുന്നത്.

2021ലെ വാട്‌സ്‌ആപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. 2021 മെയ് അഞ്ചുമുതല്‍ ജൂലൈ 1വരെ, വിവിധ ദിവസങ്ങളില്‍ ഇവര്‍ വാട്‌സ്‌ആപ്പിലൂടെ സംസാരിച്ചിട്ടുള്ളതായി വാട്‌സ്‌ആപ്പ് ചാറ്റില്‍ നിന്ന് വ്യക്തമാണ്.