മൂന്നുവയസ്സുകാരിയെ വാഹന പരിശോധനയ്ക്കിടയിൽ പൊലീസ് കാറിനുള്ളിൽ പൂട്ടിയിട്ടതായി പരാതി

മൂന്നുവയസ്സുകാരിയെ വാഹന പരിശോധനയ്ക്കിടയിൽ പൊലീസ് കാറിനുള്ളിൽ പൂട്ടിയിട്ടതായി പരാതി. അച്ഛനും അമ്മയും ആവശ്യപ്പെട്ടിട്ടും പൊലീസ് താക്കോൽ നൽകാൻ തയ്യാറായില്ല.

കഴിഞ്ഞ ഫെബ്രുവരി 23 ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. കുന്നത്തുകാൽ മണിവള സ്വദേശി ഷിബു കുമാറും ഭാര്യ അഞ്ജന സുരേഷും മൂന്ന് വയസുകാരിയായ മകളും കാറിൽ തിരുവനന്തപുരത്തേക്കു വരികയായിരുന്നു. യാത്രാമധ്യേ അമിത വേഗം ആരോപിച്ച് പൊലീസ് തടഞ്ഞു നിർത്തി 1500 രൂപ പിഴ ചുമത്തി. കൈയിൽ 500 രൂപ മാത്രമുണ്ടായിരുന്ന ഷിബു അക്കാര്യം പൊലീസിനോട് ബോധ്യപ്പെടുത്തിയെങ്കിലും പൊലീസ് ചെവിക്കൊള്ളാൻ തയ്യാറായില്ല

ഒടുവില്‍ ഒരു മണിക്കൂറിന് ശേഷം പിഴയടച്ച് മടങ്ങുമ്പോള്‍ അതിവേഗതയില്‍ പോകുന്ന മറ്റ് വാഹനങ്ങളുടെ കാര്യം ഷിബു പൊലീസിനോട് പറഞ്ഞു. ഇതോടെ പൊലീസുദ്യോഗസ്ഥൻ ഷിബുവിനെ മര്‍ദിക്കാനൊരുങ്ങി. ഇതു കണ്ട ഷിബുവിന്‍റെ ഭാര്യ കാറിൽ കുട്ടിയെ തനിച്ചാക്കി ഷിബുവിന്റെ അടുത്തേക്ക് എത്തി. പ്രകോപിതനായ പൊലീസ് ഉദ്യോഗസ്ഥൻ കേസെടുത്ത് അകത്താക്കും എന്ന് ആക്രോശിച്ച് കൊണ്ട് കാറിന്‍റെ ഡോര്‍ തുറന്ന് താക്കോല്‍ ഊരി ‍‍ഡോര്‍ ലോക്ക് ചെയ്ത് പൊലീസ് ജീപ്പിലേക്ക് നടന്നുപോയി. കാറില്‍ തനിച്ചിരിക്കുകയായിരുന്ന മൂന്ന് വയസ്സുകാരി നിലവിളിക്കുന്നുണ്ടായിരുന്നു. കുട്ടിയുടെ അമ്മയുടെ അഭ്യർത്ഥന മാനിച്ച് പിന്നീട് കാർ തുറന്നു നൽകിയത്.