മോട്ടോർ വാഹനവകുപ്പ് പിഴ ഈടാക്കിയത് 32 ലക്ഷം രൂപ: രണ്ടുമാസം11,000 നിയമലംഘനങ്ങൾ

കണ്ണൂർ: മോട്ടോർവാഹനഡവകുപ്പ് ജില്ലയിലെ റോഡുകളിൽ രണ്ടുമാസം കൊണ്ട് കണ്ടെത്തിയത് 11,000 നിയമലംഘനങ്ങൾ. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 32,14,980 രൂപയാണ് നിയമലംഘനങ്ങളിൽ പിഴചുമത്തിയത്.

മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗമാണ് സ്പെഷ്യൽ ഡ്രൈവ് പ്രകാരം വ്യാപക പരിശോധനകൾ നടത്തുന്നത്. കണ്ണൂർ, തലശ്ശരി, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ.

ഹെൽമറ്റ് ഉപയോഗിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനാണ് ഏറ്റവുമധികം കേസ്. 4920 എണ്ണം. 6,92,750 രൂപ ഈവകയിൽ പിഴ ചുമത്തി. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് 579 പേർക്കെതിരേ നടപടി വന്നു. 9,28,250 രൂപ പിഴ ചുമത്തി. സീറ്റ്ബെൽറ്റ് ധരിക്കാത്തതിന് 336 പേർക്ക് 81,250 രൂപ പിഴ ചുമത്തി. ഇൻഷുറൻസ് ഇല്ലാത്ത 776 വാഹനങ്ങൾ കണ്ടെത്തി.

അവയ്ക്ക് 4,97,600 രൂപ പിഴ ചുമത്തി. ജനുവരിയിൽ 15 പേരുടെയും ഫെബ്രുവരിയിൽ 10 പേരുടെയും ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരു വ്യാജ ഡ്രൈവിങ് ലൈസൻസ് പിടികൂടിയ സംഭവവും ഉണ്ടായി.

കണ്ണൂർ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ. എ.സി. ഷീബയുടെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടത്തുന്നത്. മോട്ടോർവകുപ്പ് ഇൻസ്പെക്ടർമാരായ റോണി വർഗീസ്, പി.വി. ബിജു, പി.കെ. ജഗൻലാൽ, ഇ. ജയറാം, പി.ജെ. പ്രവീൺ കുമാർ, കെ.ബി. ഷിജോ, ഷെല്ലി, എ.എം.വി.ഐ.മാരായ ആർ. സനൽ, ശ്രീനാഥ്, കെ.കെ. സുജിത്ത്, സുമോദ് മോഹൻ എന്നിവർ വിവിധ ഭാഗങ്ങളിൽ നേതൃത്വം നൽകി.