രഹ്ന ഫാത്തിമയെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി:മാദ്ധ്യമങ്ങളിലൂടെ അഭിപ്രായം തുറന്നുപറയുന്നതിന് രഹ്ന ഫാത്തിമയെ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഒരു കുക്കറി ഷോയില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്

ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഹൈക്കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് രഹ്ന ഫാത്തിമ സുപ്രീം കോടതിയെ സമീപിച്ചത്. രഹ്ന ഫാത്തിമയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ബി ജെ പി നേതാവ് രാധാകൃഷ്ണ മേനോനും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം മാദ്ധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിനുള്ള വിലക്ക് സ്റ്റേ ചെയ്‌തെങ്കിലും, ഹൈക്കോടതി രഹന ഫാത്തിമയ്ക്ക് ഏര്‍പ്പെടുത്തിയ മറ്റ് നിബന്ധനകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല.

മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചതിന് റജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ കഴിയും വരെ മാദ്ധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുന്നതായിരുന്നു ഹൈക്കോടതി വിലക്കിയത്.