രാജ്യത്ത് യെല്ലോ ഫംഗസ് കൂടി റിപ്പോർട്ട് ചെയ്തു

ലഖ്നൗ: ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസ് കൂടി റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 45 വയസ്സുകാരനിലാണ് ആദ്യ യെല്ലോ ഫംഗസ് കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചയാൾ നിലവിൽ ഗാസിയാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് ഫംഗൽ അണുബാധയേക്കാൾ മാരകമാണ് യെല്ലോ ഫംഗസ് ബാധയെന്നാണ് വിദഗ്ധാഭിപ്രായം.

യെല്ലോ ഫംഗസ് സ്ഥിരീകരിച്ച രോഗിയിൽ നേരത്തെ ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയും സ്ഥിരീകരിച്ചിരുന്നു. യെല്ലോ ഫംഗസ് സാധാരണ കണ്ടുവരുന്നത് ഉരഗവർഗങ്ങളിലാണ്. ആദ്യമായാണ് മനുഷ്യരിലെ യെല്ലോ ഫംഗസ് ബാധയെക്കുറിച്ച് അറിയുന്നതെന്ന് രോഗിയെ ചികിത്സിക്കുന്ന ഡോക്ടർ ബ്രിജി പാൽ ത്യാഗി പറഞ്ഞു.