രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരെയും ആർ.ടി.പി.സി.ആർ ടെസ്റ്റുകൾക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം കൊവിഡ് രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരെയും ആർ.ടി.പി.സി.ആർ ടെസ്റ്റുകൾക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പരമാവധി വേഗത്തിൽ രോഗം കണ്ടെത്തുകയും ക്വാറന്റൈൻ ചെയ്യുകയും മികച്ച ചികിത്സ ഉറപ്പാക്കുകയുമാണ് മഹാമാരിയെ നേരിടുന്നതിൽ പ്രധാനം. അതിന് മികച്ച പരിശോധനാ രീതികളെല്ലാം സ്വീകരിക്കും. 3.09കോടി പരിശോധനകളാണ് ഇതുവരെ നടത്തിയത്. രോഗവ്യാപനമുള്ളടത്ത് പത്തിരട്ടി പരിശോധന നടത്തുന്നു. അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റാ വൈറസാണ് കേരളത്തിലുള്ളതെന്നതിനാൽ പരമാവധി പരിശോധന നടത്തുകയാണ് പ്രധാനം.

18 വയസിനു മുകളിലുള്ളവരിൽ 80 ശതമാനത്തിലധികംപേർക്ക് ആദ്യത്തെ ഡോസ് വാക്സിനേഷൻ ലഭിച്ച ജില്ലകളിൽ സെന്റിനൈൽ സർവൈലൻസിന്റെ ഭാഗമായി 1000 സാമ്പിളുകളിൽ ടെസ്റ്റ് നടത്തും. 80 ശതമാനത്തിനു താഴെ ആദ്യത്തെ ഡോസ് ലഭിച്ച ജില്ലകളിൽ 1500 സാമ്പിളുകളിലായിരിക്കും ടെസ്റ്റ് നടത്തുക.

രണ്ടു ഡോസ് വാക്സിൻ എടുത്തവരിൽ രോഗലക്ഷണങ്ങൾ കാണിക്കാത്തവർക്കും ഒരു മാസത്തിനുള്ളിൽ കൊവിഡ് പോസിറ്റീവായവർക്കും ടെസ്റ്റുകൾ ആവശ്യമില്ല.

12 മണിക്കൂറിനുള്ളിൽ ടെസ്റ്റ് റിസൾട്ട് നെഗറ്റീവാണെങ്കിലും പോസിറ്റീവാണെങ്കിലും റിപ്പോർട്ട് ചെയ്യാത്ത ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കും.
ഓരോ ലാബിലും ഉപയോഗിക്കുന്ന ആന്റിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റ് കിറ്റുകൾ ജില്ലാ അതോറിട്ടികൾ പരിശോധിക്കും. നിലവാരമില്ലാത്ത കിറ്റുകൾ ഉപയോഗിക്കുന്ന ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കും

കൊവിഡ് രണ്ടാം തരംഗം അതിശക്തമായി ആഞ്ഞടിച്ചിട്ടും മരണ നിരക്ക് രാജ്യത്ത് തന്നെ ഏറ്റവും മികച്ച രീതിയിൽ കുറച്ചു നിറുത്താൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓക്സിജൻ ലഭ്യമാകാതെ, ചികിത്സാ സൗകര്യങ്ങൾ ഇല്ലാതെ രോഗികളുമായി അലയേണ്ടി വരുന്ന അവസ്ഥ ഇവിടെ ആർക്കുമുണ്ടായില്ല.

ഉറ്റവരുടെ മൃതദേഹങ്ങളുമായി ശ്മശാനങ്ങൾക്കു മുന്നിൽ ആളുകൾ വരി നിൽക്കുന്ന കാഴ്ച നമ്മുടെ നാട്ടിൽ കാണേണ്ടി വന്നിട്ടില്ല. എത്രയൊക്കെ ദുഷ്പ്രചരണങ്ങൾ നടത്തിയാലും ആർക്കും മായ്ച്ചു കളയാനാകാത്ത യാഥാർത്ഥ്യമായി അക്കാര്യങ്ങൾ ജനങ്ങളുടെ മുൻപിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു