റിസ്വാനയുടെ മരണം; ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

കോഴിക്കോട് വടകരയിൽ യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവിനെയും ഭർതൃപിതാവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇരുപത്തിയൊന്നുകാരിയായ റിസ്വാനയെ ഈ മാസം ഒന്നിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഷംനാസ്, പിതാവ് അഹമ്മദ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ആത്മഹത്യാ പ്രേരണാക്കുറ്റം, ലൈംഗിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഷംനാസിനെയും അഹമ്മദിനെയും അറസ്റ്റ് ചെയ്തത്. ഷംനാസിന്റെ അമ്മയും സഹോദരിയും കേസിലെ പ്രതികളാണ്. ഇവർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹത ആരോപിച്ച് റിസ്വാനയുടെ കുടുംബം വടകര റൂറൽ എസ്പിക്ക് പരാതി നൽകി. ലോക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.