ലഹരി കേസുകളിൽ കടുത്ത നടപടി: മുഖ്യമന്ത്രി

ലഹരി കേസുകളിൽ അന്വേഷണ ഏജൻസികൾ കടുത്ത നടപടികളുമായാണ് മുന്നോട്ടുപോവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കേസുകളിൽ സ്ഥിരം കുറ്റവാളികളെ ജാമ്യമില്ലാതെ നിശ്ചിത വർഷം ജയിലിൽ അടക്കാനുള്ള വകുപ്പുണ്ട്. അത്തരം കാര്യങ്ങളെല്ലാം തന്നെ ഉപയോഗിക്കും. മയക്കുമരുന്നിന്റെ കാരിയർമാർ സ്‌കൂൾ വളപ്പുകളിൽ കടക്കാനുള്ള സാഹചര്യം ഉണ്ടാക്കരുത്. സ്‌കൂളിന് അടുത്തുള്ള കടകളിലൂടെയാണ് മയക്കുമരുന്നിന്റെ ചില ഭാഗങ്ങൾ എത്തിക്കാൻ ശ്രമിക്കുന്നത്. ഏതെങ്കിലും ഒരു കടയിൽ ഇത്തരത്തിൽ ഒരു പ്രവർത്തനം നടന്നുവെന്നു കണ്ടാൽ പിന്നെ ആ കട അവിടെ പ്രവർത്തിക്കില്ല. അതോടെ അത് പൂർണമായും അടച്ചിടുന്ന നിലയുണ്ടാവണം. സ്‌കൂൾ പരിസരം അനാവശ്യമായി ആളുകൾ കടന്നുകയറുന്ന ഇടം ആവാതിരിക്കാൻ അധ്യാപക രക്ഷാകർതൃ സമിതികൾ ശ്രദ്ധിക്കണം.
കുടുംബത്തിലെ ഒരു കുട്ടി മയക്കുമരുന്നിന് അടിപ്പെട്ടാൽ മാനഹാനി ഭയന്ന് പുറത്ത് പറയാതിരിക്കുകയല്ല വേണ്ടത്. കൗൺസിലിങ്ങിനുള്ള സൗകര്യം ഉപയോഗപ്പെടുത്തണം. ഡീ അഡിക്ഷൻ സെൻറിലെത്തിക്കേണ്ട ആവശ്യമുണ്ടെങ്കിൽ ചെയ്യണം. സഹപാഠികൾക്ക് സാധാരണയിൽനിന്ന് വ്യത്യസ്തമായ സ്വഭാവം ശ്രദ്ധയിൽപ്പെട്ടാൽ വിദ്യാർഥികൾ സ്വകാര്യമായി അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തണം. കുട്ടികളുടെ മാതാപിതാക്കളും അധ്യാപകരും ഇക്കാര്യത്തിൽ നല്ല ശ്രദ്ധ കാണിക്കണം-കേരള ബാലാവകാശ സംരക്ഷണ കമ്മീഷൻ ധർമ്മടം നിയോജക മണ്ഡല സെമിനാർ പിണറായി കൺവെൻഷൻ സെൻററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.