ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല; ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ

ന്യൂഡല്‍ഹി: ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ. ഡല്‍ഹിയില്‍ പങ്കാളിയെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ പ്രതികരണം. ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് വീടുകളില്‍ പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ കഴിയുന്ന അന്തരീക്ഷം ഉണ്ടാക്കണമെന്നും രേഖ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. മാതാപിതാക്കള്‍ കുട്ടികളോട് ബഹുമാനത്തോടെ പെരുമാറണമെന്നും അവര്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം സഹായം തേടാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും രേഖ ശര്‍മ്മ പറഞ്ഞു. അത്തരം സാഹചര്യമില്ലെങ്കില്‍ കുട്ടികള്‍ അവരുടെ ചിന്തകളും വികാരങ്ങളും പങ്കിടാന്‍ മടിക്കും. കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ നമ്മുടെ സുഹൃത്തുക്കളായി പരിഗണിക്കേണ്ടത് പ്രധാനമാണ്. അവരുടെ പ്രശ്‌നങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും നമ്മോട് തുറന്നുപറയാന്‍ അവരെ അനുവദിക്കണം.. ഇത്തരം ധാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ കുടുംബത്തിനും പങ്കുണ്ടെന്ന് രേഖ ശര്‍മ്മ പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ സാഹില്‍ ഗെഹ്‌ലോട്ട് എന്ന യുവാവ് തന്റെ പങ്കാളിയായിരുന്ന നിക്കിയെന്ന യുവതിയെ കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മൃതദേഹം ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കുകയും ചെയ്തു. കൊലപാതകത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ സാഹില്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. സാഹിലും നിക്കിയും 2020ല്‍ വിവാഹിതരായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. എന്നാല്‍ വിവാഹം കഴിച്ച കാര്യം തങ്ങള്‍ക്കറിയില്ലായിരുന്നുവെന്ന് കൊല്ലപ്പെട്ട നിക്കിയുടെ വീട്ടുകാര്‍ പറഞ്ഞു