ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ആദ്യ കുര്‍ബാന നടത്തിയതിന് വൈദികന്‍ ഉള്‍പ്പെടെ 22 പേര്‍ അറസ്റ്റില്‍.

കൊച്ചി: ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ആദ്യ കുര്‍ബാന നടത്തിയതിന് വൈദികന്‍ ഉള്‍പ്പെടെ 22 പേര്‍ അറസ്റ്റില്‍. ചടങ്ങില്‍ 100 കണക്കിന് ആളുകള്‍ പങ്കെടുത്തെന്നാണ് നാട്ടുകാര്‍ പറയുന്നത്. അങ്കമാലിയിലാണ് സംഭവം.

ഇന്ന് രാവിലെ പൂവത്തുശേരി സെന്റ് ജോസഫ് പള്ളിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ സമാനമായ രീതിയില്‍ ചടങ്ങുകള്‍ നടത്തിയതിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത്തവണ ഇത്തരത്തിലുള്ള സംഭവം ആദ്യമായാണ്.

പള്ളി വികാരി ഫാ. ജോര്‍ജ്ജ് പാലമറ്റം അടക്കം 22 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

ലോക്ക്ഡൗണ്‍ സമയത്ത് ആളുകള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള എല്ലാ ചടങ്ങുകളും ഒഴിവാക്കണമെന്നതാണ് നിര്‍ദേശം.

ചടങ്ങുകള്‍ അനിവാര്യമെങ്കില്‍ പുരോഹിതര്‍ മാത്രം പങ്കെടുത്ത് ലളിതമായി നടത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ പൂവത്തുശേരി പള്ളിയില്‍ ആദ്യ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ നൂറ് കണക്കിന് ആളുകള്‍ ഒത്തുചേര്‍ന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാര്‍ വിവരം പറഞ്ഞത് അനുസരിച്ച്‌ ചെങ്ങമനാട് പൊലീസാണ് സ്ഥലത്തെത്തിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. മാനദണ്ഡം ലംഘിച്ച്‌ ചടങ്ങ് നടത്തി എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.